പണ്ടു പഠിച്ച ക്യാംപസ്... സ്ഥാനാര്‍ഥികളുടെ വീക്ക്‌നെസ് , ഗുരുവായൂരപ്പന്‍ കോളെജിന്റെ പടികള്‍ ചവിട്ടി എ പ്രദീപ് കുമാർ
കോഴിക്കോട്: തന്റെ പൂര്‍വകലാലയമായ ഗുരുവായൂരപ്പന്‍ കോളെജിന്റെ പടികള്‍ ചവിട്ടി തെരഞ്ഞെടുപ്പു പര്യടന പരിപാടികള്‍ക്ക് കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍ തുടക്കം കുറിച്ചു. ചുട്ടുപൊള്ളുന്ന വെയിലിലും തണലേകുന്ന ക്യാമ്പസിലെ ബോധിവൃക്ഷവും ബുദ്ധപ്രതിമയും പ്രദീപ് കുമാര്‍ അല്‍പ്പനേരം നോക്കിനിന്നു. പിന്നെ പ്രിന്‍സിപ്പല്‍ രാമചന്ദ്രനെ നേരില്‍ക്കണ്ട് കെട്ടിപ്പുണര്‍ന്നു.
എണ്‍പതുകളില്‍ ആയിരുന്നു എ. പ്രദീപ് കുമാര്‍ ഇവിടെ വിദ്യാര്‍ഥിയായിരുന്നത്. അന്നുണ്ടായിരുന്ന രണ്ടു പേരേ ഇപ്പോള്‍ കോളേജില്‍ ജീവനക്കാരായുള്ളൂ. പ്രിന്‍സിപ്പല്‍ രാമചന്ദ്രനും സീനിയര്‍ സൂപ്രണ്ട് രവീന്ദ്രനും. ഈ രണ്ടു പേരും ഈ വര്‍ഷം വിരമിക്കും. സ്റ്റാഫ് റൂമിലെത്തി എല്ലാവരുമായും പ്രദീപ്കുമാര്‍ കുശലം പറഞ്ഞു. കോളേജ് ഡേ ആയതിനാല്‍ വിദ്യാര്‍ഥികളെല്ലാം ഹാളിലായിരുന്നു. പൂര്‍വ്വവിദ്യാര്‍ഥിയായ പ്രദീപ്കുമാര്‍ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ സ്റ്റേജിലേക്ക് നടന്നു.

'ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളയും. പ്രിന്‍സിപ്പലിന്റെ റൂമിലേക്കുള്ള പടികള്‍ കയറുമ്പോള്‍ എനിക്ക് ഓര്‍മവന്നത് പ്രിഡിഗ്രി വിദ്യാര്‍ഥിയായി വന്ന് ഞാന്‍ ആദ്യം വിളിച്ച മുദ്രാവാക്യമാണ്. അന്ന് ഈ കുന്നിന്‍മുകളിലേക്ക് ബസ് സര്‍വിസ് നന്നേ കുറവാണ്. വൈക്കിങ്, ജോതി തുടങ്ങി രണ്ടു മൂന്നു ബസേ ഇവിടേക്ക് സര്‍വീസ് നടത്തിയിരുന്നുള്ളൂ. ബസ് ഇല്ലാത്ത പ്രശ്‌നം ഉന്നയിച്ചുള്ള സമരമായിരുന്നു അന്ന് വിദ്യാര്‍ഥി സംഘടനകള്‍ പ്രധാനമായി ഏറ്റെടുത്തിരുന്നത്.
ബസ് സമരവുമായി ബന്ധപ്പെട്ട് അക്കാലത്ത് കുറെപേരെ കേസില്‍ കുടുക്കിയിരുന്നു. 'വൈക്കിംഗ് എന്നൊരു കിംഗുണ്ട്, കള്ളക്കേസ് കൊടുത്തിട്ടുണ്ട്, നിരപരാധികളെ കേസില്‍ നിന്നും ഒഴിവാക്കാനായി മുന്‍കൈയ്യെടുക്കൂ പ്രിന്‍സിപ്പാളേ' എന്ന മുദ്രാവാക്യമായിരുന്നു അന്ന് സമരത്തില്‍. മഞ്ഞപ്പൂക്കളും മയില്‍പ്പീലിതുണ്ടുകളും ഉതിര്‍ക്കുന്ന മരങ്ങളുള്ള ഈ ക്യാംപസ് എനിക്ക് മറക്കാനാവില്ല. ഓര്‍മകളില്‍ പലതും മാഞ്ഞുപോയിട്ടുണ്ടാകാം. പക്ഷെ ക്യാംപസ് ഓര്‍മകള്‍ ക്ലാവു വീഴാതെ എന്നും മനോഹരമാണ്.
വര്‍ണശബളമായ, ഒരിക്കലും ഒളിമങ്ങാത്ത ഓര്‍മകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് ഈ ക്യാംപസാണ്. രാഷ്ട്രീയക്കാരനെന്ന നിലക്കും എം.എല്‍.എ എന്ന നിലക്കും എന്തെങ്കിലുമൊക്കെ നല്ലതെന്നോ, ശ്രദ്ധേയമെന്നോ പുതുമയുള്ളതെന്നോ ഒക്കെ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അത് ഈ ക്യാംപസ് തന്ന ഓര്‍മകളില്‍ നിന്നും അറിവില്‍ നിന്നുമാണ്.' പ്രദീപ്കുമാര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ കരഘോഷങ്ങള്‍.












Click it and Unblock the Notifications