കോഴിക്കോട്ടെ കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റിൽ; ഒറ്റ രാത്രിയിൽ നാലു മോഷണം വരെ
കോഴിക്കോട്: കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മൺകുഴികുന്നേൽ ബിജു(44) പോലീസ് പിടിയിലായി. കോഴിക്കോട് റൂറൽ എസ്പി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി DySP പി.ബിജുരാജിന്റെ നിർദേശപ്രകാരം കൊടുവള്ളി CI പി ചന്ദ്രമോഹനും SI പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ ഓമശ്ശേരി ടൗണിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് കൊടുവള്ളി CI പി ചന്ദ്രമോഹനും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി വിവിധ സ്ഥലങ്ങളിൽ നടന്നു വന്ന മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്. ഡിസംബർ മാസം 8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. അന്നേദിവസം തന്നെ സമീപത്തുള്ള നിരവധി വീടുകളിലും കവർച്ചാശ്രമം നടന്നിരുന്നു.

പിന്നീട് ഡിസംബർ 19ന് പിലാശ്ശേരിയിലുള്ള വീട്ടിൽ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്സ് ലെറ്റും മോഷ്ടിച്ചു. തുടർന്ന് ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടിൽ നിന്നും 9 പവൻ, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്സ്ലെറ്റ്, കൊടുവള്ളി - കിഴക്കോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതും താനാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഒറ്റ രാത്രിയിൽ തന്നെ നാലും അഞ്ചും വീടുകളിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഒറ്റനില വീടുകളിൽ കോണിക്കൂടിന്റ ഡോർ തകർത്താണ് വീടിനുള്ളിൽ കയറിയിരുന്നത്. പ്രതിയെ പിടിക്കുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയർ കട്ടർ എന്നിവയും കണ്ടെടുത്തു.
മോഷണം നടത്തുമ്പോൾ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയിൽ കഴിയുകയും ചെയ്തിട്ടുണ്ട്.

പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയിൽ നിന്നും പത്തര പവനോളം കളവ് ചെയ്ത സ്വർണ്ണം പോലീസ് കണ്ടെടുത്തു. ഇയാൾ ഇരുപത് വർഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. പല തവണകളിലായി എട്ടുവർഷത്തിലധികം ജയിൽ ശിക്ഷയും അനുഭവിച്ചു. മോഷണം നടത്തിയ സ്വർണ്ണം വിറ്റ് ആർഭാടപൂർവ്വമായ ജീവിതമാണ് അവിവാഹിതനായ പ്രതി നയിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ വിവിധ കേസുകളിൽ പിടിയിലായതിനു ശേഷം നവംമ്പർ മാസം അവസാനത്തോടെയാണ് പ്രതി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ സ്വർണ്ണം എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വിൽപ്പന നടത്തിയത്. പെരിന്തൽമണ്ണ DySP യുടെ സ്ക്വാഡിലെ കൃഷ്ണകുമാർ, സഞ്ജീവൻ എന്നിവരുടെ സഹായവും പ്രതിയെ പിടികൂടുന്നതിൽ ലഭിച്ചിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊടുവള്ളി Cl പി ചന്ദ്രമോഹൻ, എസ് ഐ പ്രജീഷ് കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ASI രാജീവ്ബാബു, SCPO ഷിബിൽ ജോസഫ്, CPO ഷെഫീഖ് നീലിയാനിക്കൽ, കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ASI വിനോദ് KP, റഹിം EP എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications