ന്യൂ ജനറേഷൻ ലഹരിമരുന്നുമായി യുവാവ് പിടിയിൽ: കൂടുതൽ തീവ്രത, ഉപയോഗിക്കാൻ സൗകര്യം
കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കുമായി വില്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നായ എം.ഡി.എം.എ (മെഥിലിൻ ഡൈയോക്സി മീഥാംഫിറ്റമൈൻ)യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി വളാങ്കുളം സ്വദേശിയായ നെടൂളി പറമ്പിൽ അതുൽ കൃഷ്ണ (19 വയസ്സ്) നെയാണ് വളാങ്കുളം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നും പൊലീസ് പിടികൂടിയത്.
പിടികൂടുമ്പോൾ നിരോധിത ലഹരിമരുന്നായ 1300 മില്ലിഗ്രാം എം.ഡി.എം.എ അതുലിന്റെ കൈയിലുണ്ടായിരുന്നു. ചേവായൂർ പോലീസും കോഴിക്കോട് ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ഫോഴ്സും (ഡൻസാഫ്) ചേർന്നാണ് യുവാവിനെ പിടികൂടിയത്.
കുറച്ച് കാലമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ഇയാൾ കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ലഹരിമരുന്നുകൾ വാങ്ങുന്നതിനായി പോയതായി ഡൻസാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്നു മുതൽ ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. തിങ്കളാഴ്ച ലഹരിമരുന്നുമായി ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് എത്തിയ അതുൽ വില്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ യുമായി വൈകിട്ട് ഏഴ് മണിയോടെ വളാംകുളത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് എത്തിയതായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസും ഡൻസാഫും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച് സൂക്ഷിച്ച ക്രിസ്റ്റൽ രൂപത്തിലുള്ള 1300 മില്ലിഗ്രാം എംഡി.എം.എ കണ്ടെത്തിയത്.
പുതിയ തലമുറയിലെ യുവതീ യുവാക്കൾക്കിടയിൽ ഇത്തരം പുത്തൻ ലഹരിമരുന്നുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് പോലുള്ള ലഹരി മരുന്നുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദമാണ് ഇവ. പോലീസിനോ രക്ഷിതാക്കൾക്കോ കണ്ടെത്തുന്നതിനോ സംശയത്തിനോ ഇടനൽകാത്ത രീതിയിൽ ഉപയോഗിക്കാനും കൊണ്ടു നടക്കാനും കഴിയുമെന്നുള്ളതുമാണ് ഇവയുടെ പ്രത്യേകത.
ഗോവ, ബാംഗ്ളൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഡി.ജെ പാർട്ടികൾക്കും മറ്റും പോയി വരുന്നവരാണ് പാർട്ടി ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകൾ കേരളത്തിലെത്തിക്കുന്നത്. വളരെ ചുരുങ്ങിയ അളവ് ശരീരത്തിൽ എത്തിയാൽ പോലും കൂടുതൽ തീവ്രവും ദൈർഘ്യമേറിയതുമായ ലഹരി പ്രദാനം ചെയ്യുന്നവയാണ് എം.ഡി.എം.എ പോലുള്ള പുത്തൻ തലമുറ ലഹരികൾ. ഇത്തരം ലഹരികളുടെ അശാസ്ത്രീയമായ ഉപയോഗവും ഓവർ ഡോസും പെട്ടെന്നുള്ള മരണത്തിന് വരെ കാരണമാകും. എം.ഡി.എം.എ എക്റ്റസി ടാബ്ലറ്റിന്റെ ഓവർഡോസ് മൂലം കഴിഞ്ഞ വർഷം കോഴിക്കോട് ഗോവിന്ദപുരത്തുള്ള ലോഡ്ജിൽ വെച്ച് ഒരു വിദ്യാർത്ഥി മരണപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും നഗരത്തിലെ യുവതീ യുവാക്കൾക്കിടയിൽ ഇത്തരം ലഹരിയുടെ ഉപയോഗം നിലവിലുള്ളതായി ഇയാളുടെ അറസ്റ്റിൽ നിന്നും വ്യക്തമാകുന്നു. പോലീസിനോ എക്സൈസിനോ പോലും കണ്ടെത്താൻ ദുഷ്കരമായ ഇത്തരം ലഹരി മരുന്നുകൾക്കെതിരെ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കോഴിക്കോട്സിറ്റി നോർത്ത് അസി. കമീഷണർ പ്രിഥ്വീരാജൻ അറിയിച്ചു.
ചേവായൂർ സബ് ഇൻസ്പെക്ടർ കെ.അബ്ദുൾ മജീദ്, സീനിയർ സി.പി.ഒ സുനിൽ കുമാർ, കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ അബ്ദുൾ മുനീർ എം.കെ, രാജീവൻ.കെ, മുഹമ്മദ് ഷാഫി എം, സജി എം, ജോമോൻ കെ.എ, നവീൻഎൻ, ജിനേഷ് എം , സുമേഷ് എ.വി, അഖിലേഷ് പി, സോജി പി, രതീഷ് കെ, രജിത്ത് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.