മലിനീകരണം മൂലം ദുരിതം നേരിടുന്ന ഓവി തോട്ടിലെ മാലിന്യ പ്രശ്‍നം:പ്രത്യേക യോഗം വിളിക്കും
വടകര: മലിനീകരണം മൂലം ദുരിതം നേരിടുന്ന ഓ.വി.ത്തോടിന്റെ ഇരുവശവുമുള്ളവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. 20ന് കാലത്ത് 10.30ന് താലൂക്ക് ഓഫീസ്സില്‍ ചേരുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥപ്രതിനിധികള്‍ ഓ.വി തോട് സമരസമിതി ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും.
കണിയാങ്കണ്ടി ഭാഗം മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള ഓവിത്തോടിന്റെ ഭാഗങ്ങളില്‍ മലിനീകരണം മൂലം നാട്ടുകാര്‍ക്ക് ജീവിതം ദുസ്സഹമായതായി താലൂക്ക് സിമിതി യോഗത്തില്‍ പരാതിയുയര്‍ന്നു.തോടിന്റെ ഇരുവശവും ജീവിക്കുന്നവര്‍ ദുര്‍ഗന്ധം മൂലം നേരിടുന്ന പ്രശ്നങ്ങള്‍ മുന്‍സിപ്പല്‍ അധികൃതര്‍ അവഗണിക്കുന്നതായി യോഗത്തിൽ പരാതിയുയര്‍ന്നു. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍പ്പോലും നഗരസഭ ഒളിച്ചുകളി നടത്തുന്നതായി ഓവിത്തോട് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
പ്രശ്നം പരിഹരിക്കണമെങ്കില്‍ തോട് തുടങ്ങുന്ന ഭാഗത്ത് മണ്ണിട്ടു നികത്തണമെന്നും നേതാക്കള്‍ പറഞ്ഞു. അസൌകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വടകര മിനിസിവില്‍ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന സഹകരണസംഘം അസിസ്റ്റന്റ്റ് റജിസ്ട്രാർ ഓഫീസിന് തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന മുറികൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കയി എത്തിച്ചേരുന്നവര്‍ നേരിടുന്ന പ്രശ്നം ഏറെയാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇക്കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമായി.
കെ എസ് ഇ ബി അഴിയൂര്‍ സെക്ടറില്‍ പ്രത്യേക ഫീഡര്‍ വലിക്കാനുള്ള നടപടികള്‍ അവസാന ഘടത്തില്‍ എത്തിയതായി കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. കല്ലാച്ചി കോടതിയുടെ ചുറ്റുമതിലിന് അപകടഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിക്കിപ്പണിയാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷവസ്തുക്കള്‍ കലര്‍ന്ന മത്സ്യവില്‍പ്പന തടയാന്‍ ആരോഗ്യ വകുപ്പ് സത്വരനടപടി സ്വീകരിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.
വടകര പഴയ ബസ്സ് സ്റ്റാന്റ് മേല്‍ക്കൂര അടര്‍ന്ന്‍ വീഴുന്നത് പരിഹരിക്കാന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കോട്ടയിൽ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സി. കെ. നാണു എം എല്‍ എ, ജില്ല പഞ്ചായത്തഗം ടി. കെ. രാജന്‍, വടകര നഗരസഭ വൈസ് ചെയര്‍പെഴ്സന്‍ പി. ഗീത, സമിതി അംഗങ്ങളായ പി എം അശോകന്‍, പ്രദീപ് ചോമ്പാല, ടി. വി. ബാലകൃഷ്ണന്‍, കളത്തില്‍ ബാബു,തഹസിൽദാർ ടി.കെ.സതീഷ്‌കുമാർ എന്നിവര്‍ സംസാരിച്ചു.