പൂനെയിൽ നിന്ന് നിപ പരിശോധനാ ഫലം വൈകിട്ട്, മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: ജില്ലയിൽ നിപാ വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ നേരിടാനുളള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിപാ ലക്ഷണങ്ങളുളള നാല് പേരാണ് നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളളത്. പൂനെയിൽ നിന്നുളള നിപാ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ: ''രണ്ട് അസ്വാഭാവിക പനി മരണങ്ങളാണ് ഇന്നലെ കോഴിക്കോട് ഉണ്ടായത്. നിപ ആണെന്ന സംശയമുളള സാഹചര്യത്തില്‍ പ്രാഥമിക പരിശോധനകള്‍ നടത്തി. എന്‍ഐവി പൂനയിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ആരോഗ്യവകുപ്പ് അടിയന്തരമായി ഉന്നതതല യോഗം ചേര്‍ന്നു. നിപ ആണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്തു.

ജില്ലയിലെ മുഴുവന്‍ ആരോഗ്യ സംവിധാനങ്ങളും ജാഗ്രതയോടെ ഇരിക്കണം. സമ്പര്‍ക്കത്തിലുളളവരെ അപകട സാധ്യത അനുസരിച്ച് പട്ടിക തിരിക്കണം. പൂനയില്‍ നിന്നുളള പരിശോധനാ ഫലം വൈകിട്ട് ലഭിക്കും. നിപ ആണെങ്കില്‍ നേരിടാനുളള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ആ പഞ്ചായത്തില്‍ സമ്പര്‍ക്കമുളളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് ഹൈ റിസ്‌ക് സാധ്യത ഉളളവരെ കണ്ടെത്തുക എന്നതാണ്. ഈ പ്രദേശത്തെ പനി, മുന്‍പ് അസ്വാഭാവിക പനിമരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുളള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. മരണപ്പെട്ടരോഗിക്ക് ലിവര്‍ സിറോസിസ് ആണെന്നാണ് കണ്ടെത്തിയിരുന്നത്. അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സംശയിക്കാതിരുന്നത്.
മരിച്ച ആളുടെ 9 വയസ്സുളള മകന്‍ വെന്റിലേറ്ററിലാണ് ഉളളത്. ഇപ്പോള്‍ ആരോഗ്യം ഗുരുതരമല്ല. സഹോദരന്റെ പത്ത് മാസം പ്രായമുളള കുഞ്ഞിനും ലക്ഷണങ്ങളുണ്ട്. അങ്ങനെയാണ് നിപാ എന്ന സംശയത്തിലേക്ക് എത്തിയതെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.
16 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. മാത്രമല്ല കണ്‍ട്രോള്‍ റൂമും തുറക്കും. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശങ്ങള്‍ ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്. 75 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉളളത്. ലക്ഷണം ഉളളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications