പിഎന്‍ബി തട്ടിപ്പ്: പുറത്തുവന്നത് വെറും 'ട്രെയിലര്‍' മാത്രം; 'തട്ടിപ്പിന്റെ വ്യാപ്തി കൂടും'
കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പ് പുറത്തുവന്നതോടെ വലിയ ഞെട്ടലിൽ ആണ് ആളുകൾ. മുൻ സീനിയർ മാനേജർ റിജിൽ ആയിരുന്നു ഈ വലിയ തട്ടിപ്പിന് പിന്നിൽ. എന്നാൽ ഇതുവരെ പുറത്തുവന്നത് മാത്രമല്ല തട്ടിപ്പിന്റെ കഥകൾ. പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ ഇടയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
പണം ഒളിപ്പിക്കാന്‍ മുന്‍ സീനിയര്‍ മാനേജര്‍ എംപി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ്‍പി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളിലടക്കം ആണ് വലിയ ക്രമക്കേട് നടന്നത്.
12.68 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പ് തുടങ്ങിയത് ജനുവരിയിൽ ആണെന്നും റിജിൽ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് പറഞ്ഞു. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം റിജിൽ ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്കും ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നും റിജില്‍ മൊഴി നല്‍കിയതായും പോലീസ് പറയുന്നു.
നിലവില്‍ റിജിലിന്റെ അക്കൗണ്ടില്‍ ഏഴ് ലക്ഷം രൂപ മാത്രമാണ് ഉള്ളത്. വീട് പണിയുന്നതിനായി റിജില്‍ 50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് പണിയുന്നതിന് ചെലവഴിക്കുന്നതിന് പകരം ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചു. പല തവണയായാണ് നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച പണത്തിന്റെ ഭൂരിഭാഗവും നഷ്ടമായതോടെയാണ് തിരിമറി നടത്താന്‍ തീരുമാനിച്ചതെന്ന് റിജില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
ഇതിനായി കോര്‍പറേഷന്റെ നിര്‍ജ്ജീവമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ ഇയാൾ തിരഞ്ഞെടുക്കുകയായിരുന്നു. അക്കൗണ്ടിൽ നടത്തിയ തട്ടിപ്പിലൂടെ കിട്ടിയ പണവും ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഭൂരിഭാഗം പണവും നഷ്ടമായതായും റിജില്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിലും പണം ഇട്ടു. ഈ പണവും ഇയാൾക്ക് നഷ്ടമായി. തട്ടിപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും റിജില്‍ മൊഴി നല്‍കിയതായും ആണ് പോലീസ് പറഞ്ഞത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് റിജിലിനെ അറസ്റ്റ് ചെയ്യുന്നത്. ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കിയിരുന്നു. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ട് കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.