Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനം നിപ ഭീതിയിൽ നിന്ന് മുക്തി നേടുന്നു, 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനം നിപ ഭീതിയിൽ നിന്ന് മുക്തമാകുന്നു. പരിശോധന നടത്തിയ കൂടുതൽ സാംപിളുകളുടേയും ഫലം നെഗറ്റീവ് ആണ്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ നിപ നെഗറ്റീവ് ആയവരുടെ എണ്ണം 108 ആയി. നിപ സംശയങ്ങളോടെ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 65 പേരാണ്. എന്നാല്‍ ഇവരില്‍ ആര്‍ക്കും നിപ രോഗലക്ഷണങ്ങളില്ല എന്നത് ആശ്വാസകരമാണ്. ഇത് കൂടാതെ ചാത്തമംഗലത്ത് നിന്ന് പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും പരിശോധനാ ഫലവും നെഗറ്റീവാണ്.

സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം ഈ മാസം ആദ്യമാണ് കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പന്ത്രണ്ട് വയസ്സുകാരനായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്കും ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കും പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു.

വവ്വാലുകളുടേയും വവ്വാല്‍ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകള്‍ ഭോപാല്‍ പരിശോധന കേന്ദ്രത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്‍റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്‍റ് സോണിന്‍റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. 15,000 ത്തോളം വീടുകളിലായി 68,000ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

1

അതിനിടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാംപിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിൽ നിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്നും കലക്ടർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+