സുന്നിപ്പള്ളി കണ്ട് പനിക്കണ്ട: മതത്തിൽ ഇടപെട്ടാൽ നേരിടും: മുന്നറിയിപ്പുമായി സമസ്ത
കോഴിക്കോട്: മതസ്വതന്ത്ര്യവും സാംസ്‌കാരിക മികവും സംരക്ഷിക്കുന്ന പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും അത് സംരക്ഷിക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മതത്തെ വ്യാഖ്യാനിക്കേണ്ടത് പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ നിയമപരമായി നേരിടും. അതത് മതങ്ങളുടെ വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അവരുടെ മതനേതൃത്വങ്ങളാണ്. മതം സ്വയം വ്യാഖ്യാനിക്കുന്നത് അബദ്ധങ്ങള്‍ക്കിടയാക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. മതം പറയേണ്ടത് രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയക്കാര്‍ അവരുടെ പണി ചെയ്യുക. ജനങ്ങളുടെ ക്ഷേമത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. മതപരമായ കാര്യങ്ങളില്‍ മതപണ്ഡിതന്‍മാര്‍ തീരുമാനമെടുക്കുമെന്നും തങ്ങൾ പറഞ്ഞു. മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ഡിതന്‍മാരോട് ചോദിക്കാതെ മതവിധികള്‍ പുറപ്പെടുവിക്കുന്നതിനെ നിയമപരമായി തന്നെ സമസ്ത നേരിടും. ജനങ്ങളുടെ ഓരോ ശ്വാസത്തിനും നികുതി കൊടുക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ ആരുടെയും ഔദാര്യം കൊണ്ടല്ല രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണം കൈയാളുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ ആരും കൈകടത്തേണ്ടതില്ല. പാര്‍ലമെന്റില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി മുന്‍ഗാമികള്‍ ശബ്ദിച്ചത് പോലെ ജനപ്രതിനിധികള്‍ ഇനിയും ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുന്നിപ്പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ആരും മുതിരേണ്ടതില്ല. മുഹമ്മദ് നബിയുടെ കാലത്ത് ശാസ്ത്രീയമായി ഇതിനെ തടഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ പരിഗണിച്ചിട്ടാണ് ഇസ്ലാമിക ശരീഅത്ത് നിലവില്‍ വന്നത്. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കാനും നോവിക്കാനും ആരും മുതിരേണ്ട. അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യം കൃത്യമായി സമസ്തക്കറിയാം. അത് വോട്ടിലൂടെയും മറ്റും പ്രകടിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ആരും കൊച്ചാക്കി കാണേണ്ടതില്ല. ചെറിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. വലുത് വഴിയെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ മൗനം അവലംബിക്കുന്നത് അവരുടെ ദുര്‍ബലതയായി കണക്കാക്കരുത്. ആവശ്യമുള്ളിടത്ത് രംഗത്തിറങ്ങാനും ഇസ്്‌ലാമിനെ സംരക്ഷിക്കാനും ഇനിയും ശബ്ദമുയര്‍ത്തും. രാജ്യത്തെ നിയമ സംവിധാനത്തെയും ഭരണഘടനയെയും സര്‍ക്കാരിനെയും മതിയായ പരിഗണനയോടെയും ബഹുമാനത്തോടെയും കാണുന്നവരാണ് മുസ്്‌ലിംകൾ. രാജ്യത്തിന്റെ സുരക്ഷക്കും വികസനത്തിനും ഏറെ പങ്കുവഹിച്ചവരാണ് മുസ്്‌ലിംകൾ. അതാണ് അവരെ മതം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനായി. സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ (ട്രഷറര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ( വൈസ് പ്രസിഡന്റ്, എസ്.വൈ.എസ്), സയ്യിദ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (
ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ്്), പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ.ബഹാഉദ്ധീന്‍ നദ്‌വി (സംസ്ഥാന സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), ഉമര്‍ ഫൈസി മുക്കം (ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത), പിണങ്ങോട് അബൂബക്കര്‍ (സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി, എസ്.വൈ.എസ്) സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തി.












Click it and Unblock the Notifications