വീണ്ടും ദുരിത മഴ; നാളെ സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ലഘൂകരിച്ചു, വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ടെന്ന് ജില്ലാഭരണകൂടം
മലപ്പുറം: മഴവീണ്ടും കനത്തതോടെ മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശ നഷ്ടം. നിരവധി കുടുംങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാത്ര മുതല്‍ പെയ്ത കനത്ത മഴ രാവിലെയും തുടര്‍ന്നതോടെ ഇന്ന് രാവിലെയാണ് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും മലപ്പുറം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പുറമെ നാളെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ലഘൂകരിക്കാനും ജില്ലാഭരണ കൂടം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ടെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു.
കനത്തമഴയില്‍ നിലമ്പൂര്‍ ആഢ്യന്‍പാറക്ക് സമീപം പന്തീരായിരം വനമേഖലയിലെ തേന്‍പാറയില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. കാഞ്ഞിരപുഴ നിറഞ്ഞുകവിഞ്ഞൊഴുകി. നേരത്തെ വെള്ളപൊക്കത്തില്‍ വീടുകള്‍ നശിച്ച മതില്‍മൂല കോളനിയിലടക്കം മലവെള്ളപ്പാച്ചിലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവിന് സമീപമുള്ള ഒമ്പത് വീടുകളില്‍ വീണ്ടും വെള്ളം കയറി കേടുപറ്റി. കാലിക്കടവ് പാലവും മൂടി. നമ്പൂരിപ്പൊട്ടി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് ഞായറാഴ്ച്ചയോടെ വീടുകള്‍ വൃത്തിയാക്കി വീടുകളിലേക്ക് മാറിയിരുന്നു. ഇതിനിടയിലാണ് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്.

ഇതോടെ വീണ്ടും ഇവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങി. പുതുതായി നാല് കുടുംബങ്ങളെക്കൂടി ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആഢ്യന്‍പാറ വൈദ്യുതി നിലയത്തിലെ ജീവനക്കാര്‍ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. ആഢ്യന്‍പാറക്കു സമീപം മീന്‍മുട്ടി, ഒറ്റത്താണി മല എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ മുതല്‍ മലയോരത്ത് കനത്ത മഴ തുടരുകയാണ്.
ചെട്ടിയാംപാറയിലും ആഢ്യന്‍പാറ വനമേഖലയിലും കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതില്‍ ചെട്ടിയാംപാറയിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പാണ് മേഖലയില്‍ ഉരുള്‍പൊട്ടിയത്. ഇത് അറിഞ്ഞതോടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. ചുങ്കത്തറ, എരുമമുണ്ട, ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍, നിലമ്പൂര്‍ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് നമ്പൂരിപ്പൊട്ടിയിലെത്തിയത്. പി കെ ബഷീര്‍ എംഎല്‍എയും സ്ഥലത്തെത്തി.
മഴ തുടരുന്നതിനാല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുകയാണ്. നിലമ്പൂര്‍-നായാടംപൊയില്‍ മലയോരപാതയോട് ചേര്‍ന്നുള്ള പന്തീരായിരം ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുറുവന്‍പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. കുറുവന്‍ പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ മൂലേപ്പാടം, ഇടിവണ്ണ, അകമ്പാടം ഭാഗങ്ങളിലുളളവരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മൂലേപ്പാടം തറമുറ്റത്തും ഉരുള്‍പൊട്ടിയിരുന്നു. ഏക്കറുകണക്കിന് ഭൂമിയാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications