ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം
മലപ്പുറം; മുന്നണികളുടെ തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്.സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പലയിടത്തും പ്രചരണങ്ങൾക്ക് വേഗം പകർന്നിട്ടുണ്ട്.ഇനി വെറും ദിവസങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്.
യുഡിഎഫ് കോട്ടയായ മലപ്പുറത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പ് പൊടിപാറും. യുഡിഎഫ് കോട്ട പൊളിക്കാൻ എൽഡിഎഫും കാക്കാൻ യുഡിഎഫും തുനിഞ്ഞിറങ്ങിയതോടെ ജില്ലാ പഞ്ചായത്തിൽ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

യുഡിഎഫ് ഭരണം
1995 ൽ നിലവിൽ വന്നത് മുതൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇതുവരെ യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയും ഭരിച്ചിട്ടില്ല. ഇക്കുറിയും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന വെല്ലുവിളിയാണ് യുഡിഎഫ് നടത്തുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയതോടെ കടുത്ത ആത്മവിശ്വാസത്തിലാണ് നേതൃത്വം.

5 സീറ്റുകളിൽ
ആകെയുളള 32 ഡിവിഷനുകളിൽ എൽഡിഎഫിന് അഞ്ച് സീറ്റുകളാണ് ഉള്ളത്. സിപിഎമ്മിന് നാലും സിപിഐയ്ക്ക്1ഉം. മറുവശത്ത് യുഡിഎഫിന് 27 സീറ്റുകളാണ് ഉള്ളത്. 20 സീറ്റുകളിൽ മുസ്ലീം ലീഗും 7 ഇടത്ത് കോൺഗ്രസുമായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ യുഡിഎഫിൽ 22 ഇടത്താണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്.

പുതുമുഖങ്ങൾക്ക്
നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ തൃക്കലങ്ങോട് ഡിവിഷനിലെ ലീഗ് സ്ഥാനാര്‍ഥിയാണ്.മൂന്ന് പ്രാവിശ്യം മത്സരിച്ചവർ മാറി നിൽക്കണമെന്ന ലീഗിന്ററ തിരുമാനത്തോടെ പുതുമുഖുകൾക്കാണ് കൂടുതൽ അവസരം ലഭിച്ചത്. ഇതോടെ കഴിഞ്ഞ ഭരണസമിതിയയിലെ നാല് അംഗങ്ങൾക്ക് മാത്രമാണ് ലീഗിൽ നിന്ന് മത്സരിക്കാൻ അവസരം ലഭിച്ചത്.

10 ഇടത്ത് കോൺഗ്രസ്
ബാക്കിയെല്ലാവരും തന്നെ പുതുമുഖങ്ങളാണ്. 10 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്.
ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം നിലവില്‍ സ്ത്രീ സംവരണമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നിലവിൽ മുസ്ലീം ലീഗിനാണ്. ഇത്തവണ യുവാക്കൾക്ക് ഏറെ പ്രാതിനിധ്യം നൽകിയത് ഗുണം ചെയ്യുമെന്ന് ലീഗ് നേതൃത്വം കരുതുന്നുണ്ട്.

കടുത്ത അതൃപ്തി
അതേസമയം തങ്ങളെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് തഴയപ്പെട്ട പലമുതിർന്ന നേതാക്കളും. സീറ്റ് നഷ്ടമായവർ വിമത സ്ഥാനാർത്ഥികളാകുമോയെന്ന ആശങ്ക ലീഗിനുണ്ട്. വിമതരായി മത്സരിക്കുന്നവരെ പിന്നീട് ലീഗിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം കെപിഎ മജീദ് വ്യക്തമാക്കിയിരുന്നു.

എൽഡിഎഫ് നീക്കങ്ങൾ
അതിനിടെ ലീഗിനെ നേരിടാൻ വിദ്യാസമ്പന്നരായ യുവാക്കളെ ഗോദയിലിറക്കിയിരിക്കുകയാണ് എൽഡിഎഫ്. 32 ഡിവിഷനിൽ സിപിഐ എം 22 സീറ്റിലും ബാക്കി സീറ്റിൽ സഖ്യകക്ഷികളും മത്സരിക്കും. സിപിഎം സ്ഥാനാർത്ഥികളിൽ എസ്എഫ്ഐ നേതൃനിരയിലുള്ളവരാണ് മൂന്ന് പേർ.

എസ്എഫ്ഐ നേതാക്കൾ
ഡിവൈഎഫ്‌ഐ രംഗത്തുനിന്നും മൂന്നുപേരുണ്ട്.എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. ടി പി രഹ്‌ന സബീന, ജില്ലാ പ്രസിഡന്റ് ഇ അഫ്‌സൽ, ജില്ലാ സെക്രട്ടറി കെ എ സക്കീർ എന്നിവരാണ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരത്തുനിന്ന് പൊതുപ്രവർത്തന രംഗത്തിറങ്ങുന്നത്.

വിദ്യാസമ്പന്നർ
20 പേരിൽ 11 പേരും സ്‌ത്രീകളാണ്. വിദ്യാസമ്പന്നരെ ഇറക്കുന്നതിലൂടെ ജില്ലാ പഞ്ചായത്തിൽ ഇത്തവണ തങ്ങളുടെ അംഗ സംഖ്യ ഉയർത്താമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.അതേസമയം സാന്നിധ്യം ഒട്ടുമില്ലാത്ത ബിജെപിയും വോട്ട് വിഹിതം ഉയർത്താനുള്ള നീക്കത്തിലാണ്.












Click it and Unblock the Notifications