കോട്ടക്കല്‍ നിന്നും കാണാതായ ആതിരയെ കണ്ടെത്തി.. കോടതിയിൽ ഹാജരാക്കും... പോലീസ് പറയുന്നത് ഇങ്ങനെ..
മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് ചുടലപ്പാറയില്‍ നിന്നും കാണാതായ ആതിരയെ(18) ഇന്നലെ തൃശൂരില്‍ നിന്നും കണ്ടെത്തിയത് 37ദിവസങ്ങള്‍ക്ക് ശേഷം. താന്‍പോയത് മൂന്നു മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകനോടൊപ്പമാണെന്നാണ് പോലീസില്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തന്റെ മറ്റൊരു പെണ്‍സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചതെന്നും ഇന്നലെ തൃശൂരില്‍നിന്നും പിടിയിലായ ആതിര പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ കാമുകനോടൊപ്പം ആതിര കറങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ഇവര്‍ പോയതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടെ പെണ്‍സുഹൃത്തിന്റെ സഹായമുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

വീട്ടില്‍നിന്ന് പോയത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍
എടരിക്കോട് ചുടലപ്പാറയില്‍ നിന്നും കാണാതായ ആതിരയെ ഇന്നലെ തൃശൂരില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ 27നായിരുന്നു പുതുപ്പറമ്പ് കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര (18)യെ കാണാതായത്. തന്റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ആതിര കൈയ്യില്‍ കരുതിയിരുന്നു. സംഭവദിവസം ആതിര രാവിലെ 10.20 ന് കോട്ടക്കലില്‍ താന്‍ പഠിച്ചിരുന്ന സ്വകാര്യസ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനായി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ തിരിച്ചെത്തി എസ്എസ്എല്‍സി, പ്ലസ്ടു, ആധാര്‍കാര്‍ഡ്, റേഷന്‍കാഡിന്റെ കോപ്പി എന്നിവയെടുത്ത് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ഡിഗ്രിപ്രവേശനം കിട്ടിയിട്ടുണ്ടെന്നും അതിനായി പോവുകയാണെന്നും മാതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

സിസിടിവി ദൃശ്യങ്ങള്‍ തുണയായി
എന്നാല്‍ കോട്ടക്കലിലെ സ്ഥാപനത്തില്‍ പിപിടിസിക്കു ചേര്‍ന്ന ആതിര ഏതാനും മാസമാണ് കോളജില്‍ വന്നതെന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇതു നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായും സ്ഥാപനമേധാവി പറഞ്ഞിരുന്നു. ഒരുമാസത്തെ അന്വേഷണത്തിനിടെയാണ് ഇന്നലെ ആതിരയെ തൃശൂരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് അന്വേഷണത്തിന് സഹായകമായത്.

കോടതിയില്‍ ഹാജരാക്കും
തൃശൂര്‍ വനിതാ സെല്ലിലെത്തിച്ച ആതിരയെ കാണാന്‍ ഇന്നലെ രാത്രി കോട്ടയ്ക്കല്‍ പോലീസും ബന്ധുക്കളുംപോവുകയും കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ഇന്ന് മലപ്പുറം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആതിരയെ ഹാജരാക്കുമെന്നു കോട്ടയ്ക്കല്‍ എസ്.ഐ പറഞ്ഞു. ഇന്ന് കോടതി അവധിയായതിനാല്‍ വീട്ടിലാണ് ഹാജരാക്കുകയെന്നും എസ്.ഐ വ്യക്തമാക്കി. ആതിരയെ കാണാതായി രണ്ടാഴ്ച്ച പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തതില്‍ മനംനൊന്ത് ബന്ധുക്കള്‍ പത്രസമ്മേളനം നടത്തുകയും അന്വേഷണ സംഘത്തെ മാറ്റണെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കോട്ടയ്ക്കല്‍ എസ്.ഐ അന്വേഷിച്ചിരുന്ന കേസ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഡിവൈഎസ്പി ഹരിദാസിനായിരുന്നു അന്വേഷണ ചുമതല.

പോലീസില്‍ വിശ്വസിക്കാതെ ബന്ധുക്കള്‍
ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് അറബിയിലുള്ള പേപ്പറുകള്‍ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചയായിട്ടും മകളെ കണ്ടെത്താനാവാത്തതിനാല്‍ അന്വേഷണം പ്രത്യേക സംഘത്തെയേല്‍പ്പിക്കണമെന്നാണ് പിതാവ് കെ.പി. നാരായണന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചത്. ഇതിന് പുറമെ മലപ്പുറം എസ്.പിക്കും മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. മാതാവ് പ്രജിത, കുടുംബാംഗങ്ങളായ എം.പി. പ്രസാദ്, കെ.പി. ഉണ്ണിക്കൃഷ്ണന്‍, ടി.പി. ജിനേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ജസ്‌നക്ക് പിന്നാലെ ആതിര
ജസ്ന തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നത് ഏറെ ചര്‍ച്ചയായ സമയത്താണ് ആതിരയുടെ തിരോധാന വാര്‍ത്ത കൂടി പുറത്തുവരുന്നത്. ഇതോടെ ജസ്‌നയോടൊപ്പം ആതിരയും ചര്‍ച്ചയാകുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യില്‍ കംപ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കംപ്യൂട്ടര്‍ സെന്ററില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ആതിരയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗും കൊണ്ടുപോയിട്ടുണ്ട്.












Click it and Unblock the Notifications