Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ മഞ്ചേരിയും പരിസര ഗ്രാമങ്ങളും ഒറ്റപ്പെട്ടു; വാഹന ഗതാഗതം തടസപെട്ടു!

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയും മണ്ണിടിച്ചിലും നേരിടുന്ന മഞ്ചേരി നഗരവും പരിസര ഗ്രാമങ്ങളും ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള പ്രധാന നാലു റൂട്ടുകളിലും വാഹന ഗതാഗതം തടസപെട്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വ്യാപകമായ തോതില്‍ വെള്ളമുയര്‍ന്നത് ജനജീവിതം ദുസ്സഹമാക്കി. പന്തല്ലൂരില്‍ ബുധനാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും നഗര പ്രദേശങ്ങളില്‍ ഉയര്‍ന്ന ഭാഗങ്ങളിലുള്ള മണ്ണിടിച്ചിലും ആശങ്കയേറ്റുന്നു.


പന്തല്ലൂര്‍ മലയില്‍ പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. തോട്ടം മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആളപായമില്ല. മലവാരത്തു താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇതോടെ ഭീഷണിയിലായി. സംഭവം രാവിലെയാണ് ജനങ്ങളറിയുന്നത്. അടിവാരത്തുള്ള മഠത്തുമുറി ജോയ് ജോസഫ്, ജിജി എന്നിവരുടെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. പന്തലൂര്‍ അരിക്കണ്ടംപാക്ക് റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. വന്‍തോതില്‍ പാറകളും മണ്ണും റോഡിലിടിഞ്ഞു കിടക്കുന്ന സ്ഥിതിയായിരുന്നു. അഗ്‌നി രക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്.

Manjeri

മലവെള്ളം കുത്തിയൊഴുകി ജനവാസ പ്രദേശത്ത് പരക്കുന്നത് ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. മലയടിവാരത്തില്‍ രൂപപ്പെട്ട കുഴികളില്‍ നിന്നും വെള്ളം വന്‍തോതില്‍ ഒഴുകുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ റവന്യൂ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പന്തല്ലൂരിലെ ക്രൈസ്തവ ആരാധനാലയത്തില്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി. മലയടിവാരത്തില്‍ നൂറുകണക്കിനു വീടുകളുണ്ട്. ശക്തമായ ഉരുള്‍പൊട്ടലുണ്ടായാല്‍ പന്തല്ലൂര്‍ അങ്ങാടിയും തകരുന്ന നിലയാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇവിടെ ഇത്തരത്തില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത് ആദ്യമാണ്. മലയോരത്ത് പാറ ഖനനം വ്യാപകമായുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് മലയിടിയാന്‍ കാരണമാവുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഏതു നിമിഷവും വീടുകള്‍ ഒഴിയേണ്ടി വരുമെന്ന ആശങ്കയിലാണ് പന്തല്ലൂര്‍ നിവാസികള്‍.

ശക്തമായ മഴ തുടരുന്നതിനിടെ മഞ്ചേരി മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമാണ്. റോഡുകളിലേക്കും വീടുകള്‍ക്കു മുകളിലും മണ്ണിടിയുന്നത് ജനജീവിതം ദുസ്സഹമായിരിക്കുന്നു. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ മാലാംകുളത്ത് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റബ്ബര്‍ തോട്ടങ്ങള്‍ വ്യാപകമായുള്ള ഇവിടെ ബുധന്‍ രാവിലെയാണ് സംഭവം. തുടര്‍ന്ന് വാഹനങ്ങള്‍ കെ സെയ്താലിക്കുട്ടി ബൈപ്പാസ് റോഡ് വഴി തിരിച്ചു വിട്ടു. ഫയര്‍ഫോഴ്സും നാട്ടുകാരും പോലിസും ചേര്‍ന്നാണ് മണ്ണു നീക്കി വാഹന ഗതാഗതം പുനസ്ഥാപിച്ചത്. പയ്യനാട് ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. മരങ്ങള്‍ ഏതു സമയവും കടപുഴകി റോഡില്‍ വീഴാമെന്നിരിക്കെ, പാണ്ടിക്കാട് ഭാഗത്തേക്കുള്ള വാഹന സഞ്ചാരം തീര്‍ത്തും അപകട ഭീഷണിയിലാണ്.

കോവിലകംകുണ്ട് കുന്നിടിഞ്ഞ് മഞ്ചുരുളി ജയേഷിന്റെ വീട് ഭാഗികമായി തകര്‍ന്നു. കിഴക്കെ തലയില്‍ മനപ്പാടന്‍ സമദിന്റെ വീട്ടിലേക്കും മണ്ണിടിഞ്ഞു. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കിഴിശ്ശേരി റോഡില്‍ മൈത്രി ജംഗ്ഷനില്‍ പാക്കാടന്‍ അശ്റഫിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താണു. പുലര്‍ച്ചെ 11.20നാണ് സംഭവം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തെത്തിയതിനാല്‍ ദുരന്തം ഒഴിവായി. നഗരത്തില്‍ തുറക്കല്‍ ബൈപ്പാസ് ജംഗ്ഷന്‍, ജസീല ജംഗ്ഷന്‍, തുറക്കല്‍ ബാപ്പുട്ടി ബാപ്പാസ്, വലിയട്ടിപ്പറമ്പ്, അയനിക്കുത്ത് കോളനി, കരുവമ്പ്രം അത്താണി, മുട്ട്യാറ എന്നിവിടങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി. നെല്ലിക്കുത്ത് 30 കുടുംബങ്ങളെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

മേഖലയിലെ തോടുകളും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്ക ഭീഷണിക്കൊപ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നത് ആശങ്കയേറ്റുന്നു. മഞ്ചേരി വേട്ടേക്കോട് റോഡിലും കവളങ്ങാട് ഭാഗത്തും മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് ബസ് സര്‍വീസുകളും മേഖലയില്‍ നാമമാത്രമാണ്. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളടക്കമുള്ളവര്‍ നഗരത്തില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാമമാത്രമായി മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+