ഹര്‍ത്താല്‍ ദിനത്തിലെ എടപ്പാള്‍ ടൗണിലെ കൂട്ടത്തല്ല്, 16 പേര്‍ അറസ്റ്റില്‍, 150 പേര്‍ക്കെതിരെ കേസ്, സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്തത് 8 കേസുകൾ!
മലപ്പുറം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ ടൗണിലുണ്ടായ കൂട്ടത്തല്ലിനെ തുടര്‍ന്ന് പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 ഓളം പേര്‍ക്കെതിരെ പ്രതി ചേര്‍ത്ത് കേസെടുത്തു. 16 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വേണ്ട നടപടികള്‍ ആരഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നാശഷ്ടങ്ങള്‍ വരുത്തിയവരില്‍ നിന്ന് തന്നെ പിഴ ഈടാക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചങ്ങരംകുളത്ത് കാര്‍ അക്രമിച്ചതിനും കെ.എസ്.ആര്‍.ടി.സി തകര്‍ത്തതിനും പാര്‍ട്ടി ഓഫീസ് അക്രമിച്ചതിനും വിത്യസ്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമത്തിലാണ്. അതേ സമയം വീഡിയോ പരിശോധിച്ച പോലീസ് പ്രതികളെ തേടി പോയെങ്കിലും പലരും ഒളിവില്‍ പോയിരിക്കുകയാണ്. പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ ആശുപത്രികളില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത കൊണ്ടുപോയത് അക്രമത്തില്‍ പങ്കാളികളായതിനാലെന്ന് പോലീസ് പറയുന്നു. ആശുപത്രികളില്‍ നിന്ന് പോലീസ് ഇവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ പൊന്നാനിയിലുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പൊലീസിനു നേരെയുണ്ടായ അക്രമത്തില്‍ പൊന്നാനി എസ്.ഐ.കെ.നൗഫല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷന്‍ വിന്‍ഡോ പ്രകാരമാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരെല്ലാം ഒളിവിലാണ്.
അക്രമികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.കൂടാതെ ഹര്‍ത്താലിലുണ്ടായ നാശ നഷ്ടങ്ങള്‍ പിടിയിലായവരില്‍ നിന്നും ഈടാക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. പ്രകടനത്തില്‍ പങ്കെടുത്തവരുടെ 12 ബൈക്കുകള്‍ പിടികൂടി പൊലീസ് സ്‌റ്റേഷനിലേക്ക് നീക്കി. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് ബൈക്ക് നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി അക്രമത്തിന് നേതൃത്വം നല്‍കിയവരേയും കണ്ടെത്തും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പൊന്നാനി കടവനാട് സ്വദേശി തലക്കാട്ട് ജിതിന്‍ (21), മാറഞ്ചേരി പുറങ്ങ് സ്വദേശി പൂവൂര്‍ വീട്ടില്‍ അജിത്ത് (20), പൊന്നാനി എം.എല്‍.എ.റോഡ് കുരുടായില്‍ അക്ഷയ് (18), ഈഴുവത്തിരുത്തി സ്വദേശി തൊട്ടി വളപ്പില്‍ മണികണ്ഠന്‍ (53) എന്നിവരെ റിമാന്റ് ചെയ്തു. കൊലപാതകശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.അക്രമത്തില്‍ മുളവടി കൊണ്ടുള്ള അടിയേറ്റ് കൈയ്യൊടിഞ്ഞ പൊന്നാനി എസ്.ഐ. കെ. നൗഫലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷമേ എസ്.ഐക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് പൊന്നാനി സി.ഐ. സണ്ണിചാക്കോ പറഞ്ഞു












Click it and Unblock the Notifications