മലപ്പുറത്ത് ബിജെപിക്ക് രണ്ട് മുസ്ലിം വനിതാ സ്ഥാനാര്‍ഥികള്‍; ആയിഷയും സുല്‍ഫത്തും മല്‍സരിക്കാന്‍ കാരണം
മലപ്പുറം: മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മലപ്പുറം ജില്ല അറിയപ്പെട്ടിരുന്നത്. സമീപകാലത്തായി ഇതില്‍ ചില മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. സ്വതന്ത്രരെയും വിമതരെയും കൂടെ നിര്‍ത്തി ഇടതുപക്ഷം മുന്നേറ്റം നടത്തിവരുന്നു. എന്നാല്‍ ഇത്തവണ മലപ്പുറത്ത് നിന്ന് വേറിയ തിരഞ്ഞെടുപ്പ് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് രണ്ട് മുസ്ലിം വനിതകളുടെ സ്ഥാനാര്‍ഥിത്വം. സുല്‍ഫത്തും ആയിഷയും.
Recommended Video
രണ്ടു പേരും ബിജെപി ടിക്കറ്റിലാണ് ജില്ലയില്‍ ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാജ്‌പേയിയുടെയും ഭരണരീതിയില്‍ ആകൃഷ്ടരായിട്ടാണ് ഗോദയിലിറങ്ങിയതെന്ന് ഇരുവരും പറയുന്നു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...
വണ്ടൂരിലും പൊന്മുണ്ടത്തും
ടിപി സുല്‍ഫത്തും ആയിഷ ഹുസൈനും ഡിസംബര്‍ 14നാണ് ജനവിധി തേടുന്നത്. ഇരുവരും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സുല്‍ഫത്ത് മല്‍സരിക്കുന്നത്. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നാണ് ആയിഷ മല്‍സരിക്കുന്നത്.
ബിജെപി കുടുംബം
രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് ആയിഷ. ഭര്‍ത്താവ് ഹുസൈന്‍ വരിക്കോട്ടില്‍ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് എടരിക്കോട് ഡിവിഷനില്‍ നിന്ന് ഹുസൈന്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും ജനവിധി തേടുന്നു എന്ന പ്രത്യേകതയുമുണ്ട്.
മോദി ആരാധകര്‍
അടല്‍ ബിഹാരി വാജ്‌പേയിയുടെയും നരേന്ദ്ര മോദിയുടെയും ആരാധികയാണ് ആയിഷ. ഇവര്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ആയിഷയില്‍ നിന്ന് വ്യത്യസ്തമാണ് സുല്‍ഫത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം. നരേന്ദ്ര മോദി സ്ത്രീശാക്തീകരണത്തിന് വേണ്ടി ശ്രമിക്കുന്ന നേതാവാണ് എന്ന് സുല്‍ഫത്ത് പറയുന്നു.
മോദിക്ക് മാത്രമേ സാധിക്കൂ
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു. സ്ത്രീ ശാക്തീകരണം മോദി സര്‍ക്കാരിന്റെ നയമാണ്. പുരോഗമനപരമായ നയങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നിവയെല്ലാം മോദിക്ക് മാത്രമേ സാധിക്കൂ എന്നും സുല്‍ഫത്ത് പറയുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍
ശക്തനായ മോദിയുമായി ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും താരതമ്യം ചെയ്യാനാകില്ലെന്നും സുല്‍ഫത്ത് പറയുന്നു. സര്‍ക്കാര്‍ ജോലി കിട്ടണമെന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹം നടന്നതോടെ എല്ലാം പൊലിഞ്ഞു. തന്റെ ഒട്ടേറെ സുഹൃത്തുക്കളും സമാനമായ അനുഭവമാണുള്ളതെന്നും സുല്‍ഫത്ത് പറയുന്നു.
മുസ്ലിം സ്ത്രീകള്‍ക്ക് നേട്ടമാകും
വിവാഹ പ്രയാം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകള്‍ക്ക് നേട്ടമാകുമെന്ന് സുല്‍ഫത്ത് പറയുന്നു. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് നേട്ടമാകും. അവര്‍ക്ക് ഉന്നത പഠനത്തിന് അവസരം ലഭിക്കും. അതുവഴി ഉയര്‍ന്ന ജീവിത നിലവാരവും കൈവരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയ സുല്‍ഫത്ത് പറയുന്നു.
ഒത്തുകളി രാഷ്ട്രീയം
ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനായിരുന്നു സുല്‍ഫത്തിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ സ്വന്തം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കുകയായിരുന്നു. ബിജെപി സുരക്ഷിതത്വമുള്ള പാര്‍ട്ടിയാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സുല്‍ഫത്ത് പറയുന്നു. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെപി വരണമെന്നും സുല്‍ഫത്ത് അഭിപ്രായപ്പെടുന്നു.
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ദേശീയ വക്താവ് രാജിവച്ചു, അല്‍പ്പ നേരം കഴിഞ്ഞ് മറ്റൊരു പാര്‍ട്ടിയില്‍