ബന്ധു നിയമന വിവാദം; മന്ത്രി ജലീലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, ലോങ് മാർച്ച് നടത്തി
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ ലോങ് മാര്‍ച്ച് വളാഞ്ചേരി കാവുമ്പുറത്ത് മീമ്പാറയിലുള്ള മന്ത്രിയുടെ വസതിയുടെ നൂറുമീറ്റര്‍ അകലെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. രാവിലെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് 5 മണിയോടെയാണ് കാവുംമ്പുറത്ത് എത്തിയത്.
ഒരു മണിക്കൂറിലധികം ദേശീയ പാതയിലെ ഗതാഗതം തടസ്സപെട്ടങ്കിലും അറസ്റ്റിനോ മറ്റ് നടപടികള്‍ക്കൊന്നും പൊലിസ് മുതിര്‍ന്നില്ല. ഉപരോധസമരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. ജലീല്‍ രാജിവെച്ച് പുറത്ത് പോകുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്നും അടുത്ത സമരം കോഴിക്കോട് ന്യൂനപക്ഷ ക്ഷേമ ഓഫീസിലേക്കും, തുടര്‍ന്ന് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും ഉപരോധസമരം സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചു. പി.ഇഫ്തിഖാറുദ്ദീന്‍, യാസിര്‍ പൊട്ടച്ചോല, റിയാസ് മുക്കോളി സംസാരിച്ചു. ആറുമണിയോടെ ഉപരോധ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചു.നജീബ് പന്താവൂര്‍, യു.കെ അഭിലാഷ്, സി.വി ജിതേഷ് ഇ.പി രാജീവ്, വി.എ കരീം, സക്കീര്‍ പുല്ലാര, ഷഹനാസ് പാലക്കല്‍ നേതൃത്വം നല്‍കി.

കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയായിരുന്നു മാര്‍ച്ച്. രാവിലെ 8.30 ന് ആരംഭിച്ച് ലോംഗ് മാര്‍ച്ച് വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്.. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നേതൃത്വം നല്‍കി. ജലീലിന്റെ ബന്ധു നിയമനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് പുറത്തുകൊണ്ടുവന്നത്. ജലീലിന്റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ.ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് കണ്ടെത്തുകയായിരുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്. അദീബിന്റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പുറത്തുകൊണ്ടുവന്നതോടെ മന്ത്രി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. തുടര്‍ന്ന് വിവാദം പുകയുന്നതിനിടെ അദീബ് രാജിവെക്കുകയായിരുന്നു.












Click it and Unblock the Notifications