പാലക്കാട് കഞ്ചാവ് വിൽപ്പന തകൃതി; ആറു കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച്ആന്ധ്രപ്രദേശിൽ നിന്ന് മൊത്തമായി കഞ്ചാവ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ടു യുവാക്കൾ പാലക്കാട് കസബ പോലീസിന്റെ പിടിയിലായി. വടക്കഞ്ചേരി, അഞ്ചുമൂർത്തി മംഗലം, തോട്ടിങ്ങൽ വീട്ടിൽ മണികണ്ഠൻ (28), വാണിയമ്പാറ, പന്നിയങ്കര , മുരിയക്കാട്ടിൽ വിഷ്ണു (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കസബ പോലീസും കൂടി കോയമ്പത്തൂർ - പാലക്കാട് ദേശീയ പാതയിൽ കുരുടിക്കാട് വെച്ച് പിടിയിലായത്.
പ്രതികളിൽ നിന്ന് ആറ് കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗ്ഗം കോയമ്പത്തൂരെത്തി ശേഷം ബൈക്കിൽ കേരളത്തിലേക്ക് വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർകോടിക് സെൽ ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്യത്തിൽ പോലീസ് സംഘം വാളയാർ അതിർത്തിയിൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ അമിതവേഗതയിൽ വന്ന ബൈക് നിർത്താതെ പായുകയായിരുന്നു.

ഉടൻ പോലീസ് സംഘം ബൈക്കിനെ പിൻതുടർന്ന് കുരുടിക്കാട് വെച്ച് സാഹസിക മായി പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വില വരും. 10 ഗ്രാം കഞ്ചാവടങ്ങിയ ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾ , അന്യസംസ്ഥാന ത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.
പിടിയിലായ മണികണ്ഠന് നേരത്തെ തൃശൂർ ഈസ്റ്റ്, മണ്ണുത്തി, വിയ്യൂർ, പാലക്കാട് നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലായി കളവ് കേസ്സുകൾ ഉൾപ്പെടെ 20 ഓളം ക്രൈം കേസ്സുകൾ നിലവിലുണ്ട്. രണ്ട് മാസം മുൻപാണ് വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കസബ ഇൻസ്പെക്ടർ ഗംഗാധരൻ, ഒറ്റപ്പാലം ഇൻസ്പെക്ടർ അബ്ദുൾ മുനീർ, എസ് ഐ റിൻസ് എം. തോമസ്, എ എസ് ഐ രംഗനാഥൻ, എസ് സി പി ഒമാരായ എം. സുനിൽ കുമാർ, സജി അഗസ്റ്റിൻ, സി പി ഒമാരായ പ്രജീഷ്, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ, സുൽഫിക്കർ അലി, ജിവീഷ്, ഡ്രൈവർ ബാബു കൊട്ടേക്കാട് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.












Click it and Unblock the Notifications