ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; പരാതി നൽകി സിപിഎം
പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നൽകി സി പി എം. പാലക്കാട് കൊടുമ്പില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബി ജെ പി സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് സി പി എം പരാതി നൽകിയത്. ഇതിന് പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു
മാര്‍ച്ച് 29 ന് രാവിലെ എട്ടുമണിക്ക് കൊടുമ്പ് ജങ്ഷനില്‍ വെച്ച് ഭാരത് അരി വിതരണം ചെയ്യുമെന്ന് വ്യക്തമാകി ബി ജെ പി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതനുസരിച്ച് സ്ഥലത്ത് എത്തിയവർക്ക് ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റ ചിത്രം പതിച്ച അരി പാക്കറ്റ് വിതരണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവും അതിനൊപ്പം ഉണ്ടായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് പരാതി നൽകിയത്. പരാതി പരിശോധിച്ച കളക്ടർ അരി വിതരണം നിർത്തിവെയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പില്‍ പരാതി നല്‍കാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പിലൂടെ നല്‍കാം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാര്‍ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, അനുവാദമില്ലാതെ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, സമ്മാനങ്ങള്‍ കൂപ്പണുകള്‍ എന്നിവയുടെ വിതരണം, അനുവാദമില്ലാതെ നടത്തുന്ന വാഹന റാലികള്‍, നിരോധിത സമയത്തുള്ള ക്യാമ്പയിനിങ്, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കര്‍ ഉപയോഗം തുടങ്ങി പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവിധ വിവരങ്ങള്‍ പരാതികളായി നല്‍കാം.
വോട്ടർ പട്ടികയിൽ ഏപ്രിൽ നാല് വരെ പേര് ചേർക്കാമെന്ന വാർത്ത വ്യാജം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു ഏപ്രിൽ നാല് വരെ അപേക്ഷിക്കാം എന്ന തരത്തിൽ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. മാർച്ച് 25 വരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.












Click it and Unblock the Notifications