കൊവിഡ് കേസുകളിൽ കുത്തനെ വർധനവ്; മെയ് 31 വരെ പാലക്കാട് നിരോധനാജ്ഞ
പാലക്കാട്: ജില്ലയിൽ കൊവിഡ് കേസുകൾ കുത്തന ഉയർന്ന സാഹചര്യത്തിൽ മെയ് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ജില്ലയിൽ 19 പേർക്കായിരുന്നു ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ജില്ലയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്നും ജില്ലാ കളക്ടർ ഡി ബാലമുരളി പറഞ്ഞു.
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതിൽ ഗർഭിണികളും വിദ്യാർഥികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂർത്തിയാക്കിയവരും എല്ലാം ഉൾപ്പെടുന്നു. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 9400 ഓളം ആളുകൾ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയിൽ ഉണ്ടായിട്ടില്ല.
ടെസ്റ്റിംഗ് കപ്പാസിറ്റി വർധിപ്പിച്ചു
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ദിനംപ്രതി വരുന്നതിനാൽ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് നേരത്തെതന്നെ സർക്കാർ തലത്തിൽ മനസ്സിലാക്കിയ കാര്യമാണ്. ഇതിൻ്റെ ഭാഗമായി പോസിറ്റീവ് കേസുകൾ പെട്ടെന്നു തന്നെ തിരിച്ചറിയാനുള്ള ടെസ്റ്റിംഗ് കപ്പാസിറ്റി വർദ്ധിപ്പിച്ചിട്ടുണ്ട്.
ആദ്യം 70-80 സാമ്പിളുകളാണ് ഒരു ദിവസം പരിശോധിച്ചതെങ്കിൽ ഇപ്പോഴത് 200 മുതൽ 230 വരെ ആക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യം രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. പോസിറ്റീവ് കേസുകൾ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അവരെ ഐസൊലേറ്റ് ചെയ്ത് രോഗം മറ്റുള്ളവരിലേയ്ക്ക് പടരാതിരാക്കാനാണ് ഇപ്പോൾ പരമാവധി ശ്രദ്ധിക്കുന്നത്.
ശരിക്കും വട്ടല്ലേ മുഖ്യമന്ത്രിക്ക്? വിജയന് വിജയന് അല്ലാതാകാന് പറ്റുമോ? പൊട്ടിത്തെറിച്ച് കെ സുധാകരൻ