തോൽവിക്ക് പിന്നാലെ രാത്രിയിൽ തന്നെ ഫ്ലക്സ് ബോർഡ് നീക്കി ബ്രസീൽ ആരാധകർ; കൈയ്യടിച്ച് മന്ത്രി
പാലക്കാട്; ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടീമിന് വേമ്ടി സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്ത് ബ്രസീൽ ആരാധകർ.
ഒറ്റപ്പാലം ചുനങ്ങാട് കിണറ്റിൻകരയിലെ ബ്രസീൽ ആരാധകരാണ് ബോർഡ് നീക്കം ചെയ്തത്.
30 അടി നീളവും പത്ത് അടി ഉയരവുമുണ്ടായിരുന്ന കൂറ്റൻ ഫ്ലക്സ് ബോഡ് ആയിരുന്നു ഇവിടെ സ്ഥാപിച്ചിരുന്നത്. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ തോൽവി രുചിച്ചതിന് പിന്നാലെ രാത്രിയോടെ തന്നെ ബോർഡുകൾ നീക്കം ചെയ്യുകയായിരുന്നു. ആരാധകർ ഫ്ലക്സ് നീക്കം ചെയ്യുന്ന ബോർഡ് മന്ത്രി എംബി രാജേഷ് പങ്കുവെച്ചിട്ടുണ്ട്.

'ഒറ്റപ്പാലം ചുനങ്ങാട് കിണറ്റിൻകരയിലെ ബ്രസീൽ ആരാധകർ അയച്ചുതന്ന വീഡിയോയാണിത്. മാലിന്യമുക്ത- മയക്കുമരുന്ന് വിരുദ്ധ ലോകകപ്പ് ആഘോഷിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് കളി കഴിഞ്ഞയുടനുള്ള ഈ ഫ്ലക്സ് നീക്കം ചെയ്യൽ. മാതൃകാപരമായ ഇടപെടൽ നടത്തിയ ബ്രസീൽ ആരാധകർക്ക് അഭിനന്ദനങ്ങൾ. കളി പൂർത്തിയാകുന്നത് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്ത് ആരാധകർ സഹകരിക്കണമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു', മന്ത്രി കുറിച്ചു.
ബോർഡുകൾ എക്കാലവും അവിടെ ഇരിക്കരുതെന്നും ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ആരാധകര്‍ തയ്യാറാകണമെന്നും നേരത്തേ മന്ത്രി ആവശ്യപ്പെട്ടിരുന്നു. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നവർ, അത് പുനചംക്രമണത്തിന് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കണം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും. ലോകകപ്പ് ആഘോഷത്തിലൂടെ മാലിന്യമുക്ത-മയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടി കൈമാറാൻ എല്ലാവരും തയ്യാറാകണം. ശുചിത്വകേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാൻ ഓരോ ആരാധകനും സന്നദ്ധരാകണമെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications