ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സിപിഎം നേതാവടക്കം 6 പേരെ വെറുതെ വിട്ടു
പാലക്കാട്: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറുപേരെ വെറുതെ വിട്ടു പാലക്കാട് അതിവേഗ കോടതി. സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെയാണ് കൊലപ്പെടുത്തിയത്.
2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ചായിരുന്നു കൊലപാതകം. നല്ല മഴയായതിനാൽ മഴക്കോട്ട് ധരിക്കാനായി ഇരുവരും വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം റിവേഴ്സ് വന്നു. ഇതിനിടയിൽ വാഹനം മറിയുകയും പ്രതികൾ ഓടിപ്പോകുകയുമായിരുന്നു.

ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. അന്വേഷണത്തിൽ പിന്നീട് വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. സി പി എം ജില്ലാ സെക്രട്ടറിക്കെതിര ഗൂഢാലോചന കുറ്റമായിരുന്നു ചേർത്തിരുന്നത്. എന്നാൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.
പാലക്കാട് സി പി എം- ജനതാദൾ തർക്കത്തിലേക്ക് വഴിവെച്ച സംഭവമായിരുന്നു ഈ കൊലപാതകം. പലപ്പോഴും ഇതിനെ ചൊല്ലി ഇരു പാർട്ടികളും മേഖലയിൽ ഏറ്റുമുട്ടാറുണ്ട്.












Click it and Unblock the Notifications