പാലക്കാട് ഇടത് കോട്ടകൾ യുഡിഎഫ് തകർക്കും, അട്ടിമറി നാല് സീറ്റിൽ, മനോരമ ന്യൂസ് സർവേ ഫലം
പാലക്കാട്: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടില്‍ ഒന്‍പത് സീറ്റുകളും ഇടതുപക്ഷം തൂത്തുവാരിയ ജില്ലയാണ് പാലക്കാട്. എന്നാല്‍ ഇക്കുറി പാലക്കാട് ജില്ലയിലെ ഇടത് കോട്ടകള്‍ യുഡിഎഫ് തകര്‍ക്കും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.
ജില്ലയിലെ ഇടത് ശക്തികേന്ദ്രങ്ങളായ നാല് മണ്ഡലങ്ങള്‍ യുഡിഎഫ് പിടിച്ചെടുക്കും എന്നാണ് സര്‍വ്വേ ഫലം. ഇ ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാട് ഷാഫി പറമ്പിലിന് ഇഞ്ചോടിഞ്ച് പോരാട്ടം നേരിടേണ്ടി വരുമെന്നും മനോരമ സര്‍വ്വേ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ
അതിശക്തമായ മത്സരം
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 9 സീറ്റുകള്‍ നേടിയ പാലക്കാട് ഇക്കുറി 5 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളൂ എന്നാണ് മനോരമ സര്‍വ്വേയിലെ കണ്ടെത്തല്‍. പല മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികള്‍ തമ്മില്‍ അതിശക്തമായ മത്സരമാണ് നടക്കുക. എല്‍ഡിഎഫിന്റെ നാല് സിറ്റിംഗ് സീറ്റുകള്‍ യുഡിഫ് പിടിച്ചെടുക്കും എന്നും മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നു.
ബൽറാം തന്നെ
വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴ എല്‍ഡിഎഫ് ഇക്കുറിയും നിലനിര്‍ത്തും. എ പ്രഭാകരനാണ് ഇക്കുറി ഇടത് സ്ഥാനാര്‍ത്ഥി. യുഡിഎഫ് രണ്ടാമത് എത്തും. എന്‍ഡിഎയ്ക്ക് മൂന്നാമത് എത്താനേ സാധിക്കുകയുളളൂ. തൃത്താലയില്‍ വിടി ബല്‍റാം തന്നെ വിജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. വന്‍ സന്നാഹവുമായി ഇറങ്ങിയ എംബി രാജേഷിന് രണ്ടാമത് എത്താനേ സാധിക്കുകയുളളൂ എന്നും സര്‍വ്വേ പറയുന്നു. ശക്തമായ മത്സരമായിരിക്കും തൃത്താലയില്‍.
പാലക്കാട് ശ്രീധരൻ കടുത്ത എതിരാളി
പാലക്കാട് മണ്ഡലം ഷാഫി പറമ്പിലിലൂടെ യുഡിഎഫ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പറയുന്നത്. ഇടത് സ്ഥാനാര്‍ത്ഥി സിപി പ്രമോദ് രണ്ടാമത് എത്തും. അടുത്തിടെ ബിജെപിയില്‍ എത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍ മൂന്നാമത് മാത്രമേ എത്തുകയുളളൂ. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് 32 ശതമാനം വോട്ട് കിട്ടുമ്പോള്‍ വെറും 2 ശതമാനത്തിന്റെ വ്യത്യാസത്തില്‍ 30 ശതമാനം വോട്ട് ശ്രീധരന് ലഭിക്കുമെന്നും മനോരമ സര്‍വ്വേ പറയുന്നു.
പട്ടാമ്പി നിലനിർത്തും
യുവ എംഎല്‍എ ആയ മുഹമ്മദ് മുഹ്‌സിന്‍ മത്സരിക്കുന്ന പട്ടാമ്പി ഇടതുപക്ഷം നിലനിര്‍ത്തും. അതേസമയം ഇടത് സിറ്റിംഗ് സീറ്റായ ഷൊര്‍ണൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. പി മമ്മിക്കുട്ടി ഇടത് സ്ഥാനാര്‍ത്ഥിയായ മണ്ഡലത്തില്‍ ഫിറോസ് ബാബു ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സന്ദീപ് വാര്യര്‍ ഇവിടെ മൂന്നാമതാവും എന്നാണ് സര്‍വ്വേ പ്രവചനം.
ഒറ്റപ്പാലത്ത് എല്‍ഡിഎഫ്
യുഡിഎഫ് പാലക്കാട് ജില്ലയില്‍ അട്ടിമറി വിജയം നേടുമെന്ന് മനോരമ സര്‍വ്വേ അവകാശപ്പെടുന്ന മറ്റൊരു മണ്ഡലം കോങ്ങാട് ആണ്. യുസി രാമന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ ശാന്തകുമാരി എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ഇടതിന് ശക്തമായ സ്വാധീനമുളള ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കും. യുഡിഎഫ് സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് നിലനിര്‍ത്തും എന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു.
തരൂരിൽ അട്ടിമറിയോ
മന്ത്രി എകെ ബാലന്റെ മണ്ഡലമായ തരൂരില്‍ എല്‍ഡിഎഫ് അട്ടിമറിക്കപ്പെടും എന്നും സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫ് ഒന്നാമതും എല്‍ഡിഎഫ് രണ്ടാമതും എത്തും. പിപി സുമോദ് ആണ് തരൂരിലെ ഇടത് സ്ഥാനാര്‍ത്ഥി. കെഇ ഷീബ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. തരൂരില്‍ എകെ ബാലനുളള ജനപ്രീതി കുറവ് ഇടതിന്റെ ജയസാധ്യതയെ ബാധിക്കും എന്നാണ് മനോരമ സര്‍വ്വേയുടെ കണ്ടെത്തല്‍.
നെന്മാറയും ഞെട്ടിക്കും
ചിറ്റൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ കെ കൃഷ്ണന്‍കുട്ടി തന്നെ വിജയിക്കും എന്നാണ് മനോരമ സര്‍വ്വേ ഫലം. യുഡിഎഫ് രണ്ടാമത് എത്തും. അതേസമയം കെ ബാബു മത്സരിക്കുന്ന ഇടത് ശക്തി കേന്ദ്രമായ നെന്മാറയില്‍ യുഡിഎഫ് ഇക്കുറി അട്ടിമറി വിജയം നേടും എന്നും മനോരമ സര്‍വ്വേ കണ്ടെത്തുന്നു. സിഎന്‍ വിജയകൃഷ്ണനാണ് ഇവിടെ സ്ഥാനാര്‍ത്ഥി. മറ്റൊരു പ്രധാന മണ്ഡലമാണ് ആലത്തൂര്‍ ഇടതുപക്ഷം നിലനിര്‍ത്തും എന്നും സര്‍വ്വേ പ്രവചിക്കുന്നു.