അണക്കെട്ടുകൾ തുറന്നതിനെ ചൊല്ലി വിവാദം കനക്കുമ്പോൾ പാലക്കാട്ട് ശാന്തം
പാലക്കാട‌്: സംസ്ഥാനത്ത് അണക്കെട്ടുകൾ തുറന്നതിനെ ചൊല്ലി വിവാദം കനക്കുമ്പോൾ പാലക്കാട്ട് ശാന്തം. ജില്ലയിലെ എല്ലാ ഡാമും കൃത്യമായ മുന്നറിയിപ്പോടെയാണ് തുറന്നത്. ആയിരങ്ങളെ മാറ്റി പാർപ്പിക്കാനും സാധിച്ചു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള പാലക്കാട‌് ഇൗ പ്രളയകാലത്ത‌് എല്ലാം തുറന്നു. ആഴ‌്ചകൾക്കു മുന്നേ ജനങ്ങൾക്ക‌് ജാഗ്രതാനിർദേശം കൊടുത്തശേഷമാണ‌് ഷട്ടറുകൾ ഉയർത്തിയത‌്. മാത്രമല്ല, അണക്കെട്ടുകളുടെ പരിധിയിൽ താമസിപ്പിക്കുന്നവരെ നേരത്തേ ഒഴിപ്പിക്കുകയും ചെയ‌്തു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജലസേചന അണക്കെട്ടായ മലമ്പുഴയിൽ മൂന്നുതവണ ജാഗ്രതാ നിർദേശം നൽകിയാണ‌് തുറന്നത‌്. 115.06 മീറ്റർ പരമാവധി ജലനിരപ്പുള്ള അണക്കെട്ടിൽ ജലനിരപ്പ‌് 113 മീറ്ററിൽ എത്തിയപ്പോൾ ജൂലൈ 19ന‌് ആദ്യ മുന്നറിയിപ്പ‌് നൽകി. 25 ന‌് ജലനിരപ്പ‌് 114.78 മീറ്ററിലെത്തിേയപ്പോൾ രണ്ടാം മുന്നറിയിപ്പും 29 ന‌് മൂന്നാമത്തെ ജാഗ്രതാ സന്ദേസവും നൽകിയ ശേഷം ആഗസ‌്ത‌് ഒന്നിന്നാണ് ഷട്ടറുകൾ ഉയർത്തിയത്. ആദ്യഘട്ടത്തിൽ മൂന്നു സെന്റീമീറ്റർ വീതമാണ‌് ഉയർത്തിയത‌്. പിന്നീട‌് വെള്ളത്തിന്റെ അളവ‌് ഉയരുന്നതിനും താഴുന്നതിനും അനുസരിച്ച‌് ഉയര്‍ത്തുകയും താഴ‌്ത്തുകയും ചെയ‌്തു.
എന്നാൽ എട്ടിന‌് രാത്രി അപ്രതീക്ഷിതമായി വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന‌് ഷട്ടറുകൾ ഒന്നരമീറ്റർ വരെ ഉയർത്തേണ്ടി വന്നു. എന്നാൽ ഒറ്റയടിക്ക‌് പൊക്കാതെ പലസമയങ്ങളിലായാണ‌് ഷട്ടറുകള്‍ ഉയർത്തിയത‌്. വെള്ളം പാലക്കാട‌് ടൗണിൽ വരെ എത്തിയെങ്കിലും നേരത്തേ തന്നെ ജാഗ്രതാനിർദേശമുണ്ടായിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇപ്പോഴും അണക്കെട്ടിന്റെ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട‌്.
ജൂലൈ മുതൽ വിവിധഘട്ടങ്ങളിലായി നിരവധി തവണ മംഗലം അണക്കെട്ടിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു. ഘട്ടംഘട്ടമായി തുറന്നതിനാൽ വൃഷ്ടിപ്രദേശങ്ങളിൽ ഇരുപതോളം ഉരുൾപൊട്ടലുകൾ ഉണ്ടായി വെള്ളം കുത്തിയൊലിച്ചിട്ടും അതിനെ നേരിടാനും സാധിച്ചു.
നെല്ലിയാമ്പതി മേഖലയിൽ പെയ‌്ത കനത്തമഴയിൽ ജലനിരപ്പ‌് ഉയർന്നപ്പോൾ തന്നെ ജൂലൈ 25ന‌് പോത്തുണ്ടിയിൽ ആദ്യ മുന്നറിയിപ്പ‌് നൽകി. 108.204 പരമാവധി ജലനിരപ്പുള്ള അണക്കെട്ടിൽ 107.60 മീറ്ററിൽ വെള്ളമെത്തിയപ്പോൾ രണ്ടാം മുന്നറിയിപ്പും നൽകി. 31 ന‌് അണക്കെട്ടിൽ നിന്ന‌് വെള്ളം പുറത്തേക്ക‌് ഒഴുക്കാൻ തുടങ്ങി.
മഴ അതിശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടലുകളുണ്ടായി വെള്ളം കുത്തിയൊഴുകി നിറഞ്ഞതിനെ തുടർന്നാണ‌് കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ സ്ല്യൂയിസുകൾ പൂർണമായും 16ന‌് തുറന്നത‌്. മഴ കനത്തതിനെ തുടർന്ന‌് 15ന‌് തന്നെ സമീപവാസികൾക്ക‌് ജാഗ്രതാനിർദേശം നൽകിയിരുന്നു.
ചിറ്റൂർ പുഴ പദ്ധതിയുടെ കീഴിലെ മൂന്ന‌് അണക്കെട്ടുകളും കനത്ത മഴയില്‍ തുറന്നിരുന്നു. ഈ മാസം ഒമ്പതിനാണ‌് മീങ്കരയിൽ ആദ്യ ജാഗ്രതാനിർദേശം നൽകിയത‌്. 10ന് വീണ്ടും മുന്നറിയിപ്പ‌് നൽകി. തുടർന്നുള്ള ദിവസങ്ങളിൽ വെള്ളം ചുള്ളിയാർ അണക്കട്ടിലേക്ക‌് തുറന്നു. എന്നാൽ ചുള്ളിയാറിൽ ജലനിരപ്പ‌് ഉയർന്നതോടെ 13 ന‌് മീങ്കര തുറന്നു. 156.36 മീറ്റർ പരമാവധി ജലനിരപ്പുള്ള ചുള്ളിയാറിൽ ജലനിരപ്പ‌് 156.15 ൽ എത്തിയപ്പോഴാണ‌് രണ്ട‌് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നത‌്. 12, 13 തീയതികളിൽ കൃത്യമായ ജാഗ്രതാനിർദേശം നൽകിയശേഷമാണ‌് 13ന‌് ചുള്ളിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത‌്. മീങ്കരയും ചുള്ളിയാറും തുറന്ന‌് ഗായത്രി പുഴയിൽ ജലനിരപ്പ‌് ഉയർന്നപ്പോൾ മീങ്കരയുടെ ഷട്ടറുകൾ താഴ‌്ത്തുകയും ചെയ‌്തു. 203 മീറ്റർ പരമാവധി ജലനിരപ്പുള്ള വാളയാറാണ‌് ഏറ്റവും അവസാനം തുറന്നത‌്.