നവകേരളത്തിനായി കൈകോർത്ത് പാലക്കാട്
പാലക്കാട് : നവകേരളം സൃഷ്ടിക്കാനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം.കൊല്ലങ്കോട‌് അനുജന്റെ ഒന്നാംപിറന്നാൾ ആഘോഷം ഒഴിവാക്കി 10,000 രൂപ പ്രളയദുരിതാശ്വാസനിധിയിലേക്ക‌് നൽകി. കാക്കയൂർ ഡിഎംഎസ‌്ബി സ‌്കൂളിലെ മൂന്നാംക്ലാസിൽ പഠിക്കുന്ന ഡി കെ അശ്വിൻ പ്രധാനാധ്യാപകൻ കെ ജി അനിൽകുമാറിന‌് തുക കൈമാറി. കാക്കയൂർ നടക്കാവ‌് ദിനേഷ‌്കുമാർ– ശ്രിജി ദമ്പതികളുടെ മകനാണ‌്. അനുജൻ ആഘോഷിന്റെ ഒന്നാംപിറന്നാൾ ആഘോഷമാണ‌് ഒഴിവാക്കിയത‌്.
പാലക്കാട് വിവാഹ സൽക്കാരം ഒഴിവാക്കി ഡിവൈഎഫ‌്ഐ നേതാവ‌് ഒരു ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കൈമാറി. പുതുശേരി ബ്ലോക്ക‌് സെക്രട്ടറി പെരുവെമ്പ‌് ചോറക്കോട‌് പരേതനായ സി എം സുകുമാരന്റെ മകൻ എസ‌് പ്രദോഷാണ‌് വിവാഹവേദിയിൽ തുക സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന‌് കൈമാറിയത‌്. എലവഞ്ചേരി കരിങ്കുളം തച്ചനാംങ്കോട‌് രാധാകൃഷ‌്ണന്റെ മകൾ നീതു കൃഷ‌്ണയാണ‌് വധു. വധുവിന്റെ വീട്ടുകാരും 15,000 രൂപ ദുരിതാശ്വാസനിധിയിലേക്ക‌് നൽകി. എം ബി രാജേഷ‌് എംപി, എംഎൽഎമാരായ കെ വി വിജയദാസ‌്, കെ കൃഷ‌്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ‌് തുക കൈമാറിയത‌്.

വിവാഹ സൽക്കാരം വെട്ടിച്ചുരുക്കി പണം ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി നവദമ്പതിമാരുടെ മാതൃക.j പാലക്കാട‌് പൊൽപ്പുള്ളി സ്വദേശി വിജിതയും കോട്ടയം പാലാ സ്വദേശി ബിബിനും തമ്മിലുള്ള വിവാഹം ചിറ്റൂർ വടക്കേത്തറ സിദ്ധിവിനായക ക്ഷേത്രത്തിലാണ‌് നിശ്ചയിച്ചിരുന്നത‌്. തുടർന്ന‌് പാലായിൽ അടുത്ത സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമായി വിവാഹ സൽക്കാരം നടത്താൻ ഹാളും ബിബിൻ ബുക്ക‌് ചെയ‌്തിരുന്നു. എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയം കണക്കിലെടുത്ത‌് വിവാഹ സൽക്കാരമൊഴിവാക്കി ആ തുക ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകാൻ താൽപ്പര്യമുണ്ടെന്ന‌് ബിബിൻ അറിയിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാരും തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു.
വിവാഹം നടന്ന സിദ്ധിവിനായക ക്ഷേത്രത്തിൽവച്ച‌് തുക അടങ്ങിയ ചെക്ക‌് പാലക്കാട‌് എംപി എം ബി രാജേഷ‌് ഏറ്റുവാങ്ങി. പാലക്കാട‌് മരുത്താംപുള്ളി വീട്ടിൽ കെ വിശ്വകുമാരന്റെയും കാഞ്ചനയുടെയും മകളാണ‌് വിജിത. കോട്ടയം പാലാ കൊല്ലപ്പിള്ളി ഇല്ലിമൂട്ടിൽ മുരളീധരന്റെയും സതിയുടെയും മകനായ ബിബിൻ ഇന്റീരിയർ ഡിസൈനറാണ‌്.
ശ്രീകൃഷ്ണപുരം തിരുവാഴിയോട് മലപ്പുറം കൃഷ്ണൻകുട്ടി സ്മാരക വായനശാല പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ശേഖരിച്ച തുണികളും പച്ചക്കറികളും ഉൾപ്പെടെയുള്ളവ ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി. അടയ‌്ക്കാപുത്തൂർ യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്തു ണികളും അവശ്യസാധനങ്ങളും കൈമാറി.
അഗളിയിൽ ഒരു നേരത്തെ ഭക്ഷണത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുവാനുള്ള തീരുമാനവുമായി അഗളി പൊലീസ്. നൂറു രൂപയിൽ കുറയാത്ത തുക ആണ് സേനയിലെ ഓരോരുത്തരും നിധിയിലേക്ക് നൽകുക. സേനയിലെ മുഴുവൻ ആളുകളിലേക്കും ഈ സന്ദേശം എത്തിക്കാനുള്ള ക്യാമ്പയിനും പൊലീസ് തുടക്കമിട്ടിട്ടുണ്ട്. ഗോത്ര വിഭാഗമായ കുറുമ്പ ആദിവാസികൾ താമസിക്കുന്ന അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളായ ആനവായ്, തുടുക്കി, ഗലസി മേഖലകളിൽ അഗളി പൊലീസ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നു. ഈ മേഖലയിലേക്ക് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചിരിക്കുകയാണ്.












Click it and Unblock the Notifications