കോളേജ് വിദ്യാര്‍ത്ഥികളെ ബസില്‍ നിന്നിറക്കി വിട്ട് ഷൈന്‍ ചെയ്ത് കണ്ടക്ടര്‍; ഒടുവില്‍ ഉള്ള പണിയും പോയി
വടക്കാഞ്ചേരി: കൺസഷൻ കൊടുത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന അവഗണനയെക്കുറിച്ച് ഒരുപാട് വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്. പലപ്പോഴും പോലീസും നാട്ടുകാരും വരെ ഇടപെടേണ്ടി വരാറുണ്ട്.
കോളേജ് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ വെച്ച് തടഞ്ഞുനിർത്തിയ കോളേജ് പ്രിൻസിപ്പലിന്റെ വാർത്ത വൈറലായിരുന്നു, ഇപ്പോൾ വീണ്ടും ഇതുപോലൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണ കണ്ടക്ടറാണ് വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിട്ടത് . എന്നാൽ ഇപ്പോൾ കണ്ടക്ടർക്ക് ബസിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്

കൺസഷൻ കാർഡില്ല എന്നുപറഞ്ഞാണ് കണ്ടക്ടർ കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കിവിട്ടത്. വൈകുന്നേരം കോളേജ് വിട്ട് ബസിൽ കയറിയ കുട്ടികളെയാണ് കണ്ടക്ടർ ബസിൽ പുറത്തിറക്കിയത്. തൃശൂർ - ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം കാർഡ് ഇല്ലാത്ത വിദ്യാർഥികളെ ഇറക്കിവിട്ടത്. ഇയാൾ വിദ്യാർഥികളോട് അപമര്യദമായാണ് പെരുമാറിയതെന്ന പരാതി ഉയർന്നിരുന്നു.
ഇതിന് പിന്നാലെ കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലാണ് കണ്ടക്ടർക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ബസ് ഉടമയെ വിളിച്ചുവരുത്തി ഇയാളെ പുറത്താക്കാൻ നിർദ്ദേശിച്ചത്.
യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനും കണ്ടക്ടർ ലൈസൻസില്ലാത്തതിനും വടക്കാഞ്ചേരി പൊലീസ് ഇയാളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബസ് ഉടമയെ വിളിച്ചു വരുത്തി ഇയാളെ കണ്ടക്ടർ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശിച്ചത്. കോലഴി ചിന്മയ കോളേജിലേയും വടക്കാഞ്ചേരി വ്യാസ കേളേജിലേയും വിദ്യാർത്ഥികളോടാണ് കണ്ടക്ടർ മോശമായി പെരുമാറിയത്. കഴിഞ്ഞദിസമാണ് സംഭവം നടന്നത്.
വിദ്യാർത്ഥികളുടെ അവകാശമായ കൺസെഷൻ കൊടുത്ത് പോകുന്ന കുട്ടികളോട് പലപ്പോഴും ബസ് ജീവനക്കാർ വളരെ മോശമായാണ് പെരുമാറാറുള്ളത്. വെയിലാാലും മഴ ആയാലും ബസ് എടുക്കും വരെ പുറത്ത് നിർത്തി പോകാൻ നേരത്ത് മാത്രമാണ് അകത്തേക്ക് കയറ്റാറുള്ളത്. സീറ്റുണ്ടെങ്കിൽ പോലും വിദ്യാർത്ഥികളെ ഇരിക്കാൻ വിടാറില്ല. ചിലപ്പോൾ മണിക്കൂറുകളോളം കാത്തുനിർത്തി പിന്നീട് കയറ്റാതെ ഇരിക്കാറുമുണ്ട്. പലപ്പോഴും ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം വിമർശനത്തിന് വഴി വെക്കറുണ്ട്.












Click it and Unblock the Notifications