പാലക്കാട്: സുഹൃത്തില്‍ നിന്നും കാര്‍ വാങ്ങി തിരിച്ചുനല്‍കാതെ പറ്റിച്ചു, കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ
പാലക്കാട്: സഹോദരിയുടെ കല്യാണാവശ്യത്തിനെന്നുപറഞ്ഞ് സുഹൃത്തില്‍ നിന്നും കാര്‍ വാങ്ങി തിരിച്ചുനല്‍കാതെ പറ്റിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഒറ്റപ്പാലം മാന്നന്നൂര്‍ സ്വദേശി രാജേഷിന്റെ പരാതിയില്‍ പാവുക്കോണം ചോലയില്‍വീട്ടില്‍ മുഹമ്മദ് റഷീദ്(42), വയനാട് മാനന്തവാടി എഴുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫി(25)എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരിയുടെ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് ജൂണ്‍ 16നാണ് രാജേഷില്‍ നിന്ന് മുഹമ്മദ് റഷീദ് കാര്‍ വാങ്ങുന്നത്. തുടര്‍ന്ന് വയനാട് സ്വദേശിയായ ഒരു ഇടനിലക്കാരന്‍ മുഖേന മുഹമ്മദ് റാഫിക്ക് പണയം വെക്കുകയായിരുന്നു. ഇടനിലക്കാരന് റാഫി ഇതിനായി 50000 രൂപ നല്‍കിയതായാണ് പോലീസ് പറയുന്നത്. പരാതിക്കാരനായ രാജേഷ് റഷീദിനോട് കാര്‍ തിരിച്ചുചോദിച്ചപ്പോള്‍ ഉരുണ്ടുകളിക്കുകയും പിന്നീട് 1.90 ലക്ഷം രൂപ തന്നാല്‍ തിരിച്ചുതരാമെന്ന് പറയുകയുംചെയ്തതായാണ് കേസ്. തുടര്‍ന്ന് രാജേഷ് പോലീസില്‍ പരാതിപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വയനാട്ടിലെത്തി റഷീദിനെയും റാഫിയെയും അറസ്റ്റ് ചെയ്യുകയും പണയംവച്ച കാര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒറ്റപ്പാലം സി.ഐ പി. അബ്ദുൾ മുനീറിന്റെയും എസ്.ഐ കെ.വി സുധീഷിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇടനിലക്കാരനായ വയനാട് സ്വദേശി പിടിയിലായിട്ടില്ല.












Click it and Unblock the Notifications