പേന കഴുത്തിൽ കുത്തി മുറിവേൽപ്പിച്ചു, പിന്നാലെ വായു കയറി ശരീരം വീർത്ത് മരണം; ക്രൈംബ്രാഞ്ച് റിപ്പോർട്ട്
പാലക്കാട്: ജയിലിൽ വെച്ച് പ്രതി അസാധാരണ നിലയിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.തഞ്ചാവൂര്‍ കുംഭകോണം സ്വദേശി പ്രഭാകറിന്റെ (35) മരണത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിലിരിക്കേ അസാധാരണമായി ശരീരത്തില്‍ വായു നിറഞ്ഞായിരുന്നു ഇയാളുടെ മരണം.
2021 ലായിരുന്നു പ്രഭാകറിനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 26-ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിൽ നിന്നും യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്നായിരുന്നു കേസ്. 28 നായിരുന്നു ഇയാൾ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കോടതിയിൽ കൊണ്ടുപോകും വഴി ഇയാൾ തന്റെ കഴുത്തിൽ പേന കൊണ്ട് കുത്തി മുറിവേൽപ്പിച്ചിരുന്നുവെന്നും ഇതുമൂലമാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് റിപ്പോർട്ട്. ജീപ്പിൽ വെച്ച് ഇയാളുടെ കഴുത്തിൽ അസാധാരണമായ മുറിവ് കണ്ടിരുന്നു. പോലീസ് അന്വേഷിച്ചപ്പോൾ ചൊറിഞ്ഞ് മുറിഞ്ഞതാണെന്നാത്രേ ഇയാൾ പറഞ്ഞത്. എന്നാൽ ജയിലിലേക്ക് മാറ്റിയതോടെ ഇയാളുടെ ശരീരം വീർത്ത് തുടങ്ങുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കഴുത്തിന് മുറിഞ്ഞപ്പോൾ ശ്വാസകോശത്തിലേക്കുള്ള കുഴല്‍ മുറിഞ്ഞ് വായു കയറിയാണ് മരണകാരണം എന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ജയിലിലേക്ക് പോകാതിരിക്കാനാണ് ഇയാൾ ഇത്തരത്തിൽ സ്വയം മുറിച്ച് പരിക്കേൽപ്പിച്ചതെന്ന് ഡോക്ടറോട് പറഞ്ഞതായും റിപ്പോർട്ടിൽ ഉണ്ട്.
ആലത്തൂര്‍ സബ്ജയില്‍ അധികൃതര്‍ മൃതദേഹം സംസ്‌കരിച്ചു. ഇയാളുടെ മൃതശരീരം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. കുംഭകോണത്തെത്തി മരിച്ചയാളുടെ കുടുംബാംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് അധികൃതര്‍ വിവരം ശേഖരിച്ചിരുന്നു.












Click it and Unblock the Notifications