നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കണം: ഡിവൈഎഫ്ഐ
പാലക്കാട്: കൊല്ലപ്പെട്ട ഡി വൈ എഫ് ഐ വനിതാ നേതാവ് സൂര്യപ്രിയയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി. കൊലപാതകിക്ക് അര്‍ഹമായ ശിക്ഷ നേടിയെടുക്കാന്‍ സൂര്യപ്രിയക്ക് നീതി ലഭിക്കാന്‍ ഒപ്പമുണ്ടെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ ഈ ബോധം വളര്‍ത്താന്‍ ചിന്താശേഷിയുള്ള യുവസമൂഹം ആവശ്യമാണെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ വ്യക്താക്കുന്നു. ഡി വൈ എഫ് ഐയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികൾഅതിക്രൂരമായി കൊല ചെയ്യപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്. ഡി വൈ എഫ് ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമായിരുന്നു സൂര്യ പ്രിയ.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ധീരയായ സഖാവും ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്. വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്.

നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ യുവ സമൂഹത്തെ ബോധവത്കരിക്കണം. പ്രണയമുണ്ടെന്ന് പറയുന്നത് പോലെ ഏറ്റവും സ്വതന്ത്ര്യമായി അത് നിരസിക്കാനും ഇല്ലെന്നു പറയാനും ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. മനുഷ്യ ബന്ധങ്ങൾക്കിടയിൽ ഈ ബോധം വളർത്താൻ ചിന്താശേഷിയുള്ള യുവ സമൂഹം ആവശ്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടിരിക്കാം. കൊലപാതകിക്ക് അർഹമായ ശിക്ഷ നേടിയെടുക്കാൻ സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട് ... വിട ...സഖാവ് സൂര്യ പ്രിയാ..
അതേസമയം, സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് കൃത്യത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇന്ന് രാവിലെ 11.30നായിരുന്നു കൊലപാതകം നടന്നത്.












Click it and Unblock the Notifications