തേങ്കുറിശ്ശി ദുരഭിമാന കൊല: ഹരിതയുടെ അച്ഛനും അമ്മാവനും ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പൂല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറിതുപ്പല്ലൂർ പ്രഭു കുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ( 27 ) വിവാഹത്തിന്റെ 88ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇതര ജാതിയിൽപ്പെട്ട അനീഷിനെ ഹരിത വിവാഹം കഴിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് നിർണായകമായത്.
കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസ്സും ഹരിതയ്ക്ക് 19 വയസ്സുമായിരുന്നു പ്രായം. ഇരുവരും ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്തത്. ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ ഒത്ത് തീർപ്പ് ശ്രമം നടന്നിരുന്നു. എന്നാൽ അനീഷിനെ 90 ദിവസത്തിനുള്ളിൽ കൊല്ലുമെന്ന് ഹരിതയുടെ അച്ഛൻ ഭീഷണിപ്പെടുത്തി.
ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അനീഷിനെ മാന്നാംകുളമ്പിൽ വെച്ച് തടഞ്ഞുനിർത്തി സുരേഷും പ്രഭുകുമാറും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹരിതയുടെ അച്ഛനേയും അമ്മാവനേയും അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദുരഭിമാന കാെല എന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
110 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേ സമയം ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പറഞ്ഞു.
അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. വധ ശിക്ഷ തന്നെ കൊടുക്കണമെന്നും ഹരിത പറയുന്നു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല, വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു, ഹരിത വ്യക്തമാക്കി.












Click it and Unblock the Notifications