പാലക്കാട് ഡിസിസി അധ്യക്ഷൻ; ചർച്ചയിൽ പൊരിഞ്ഞ പോര്.. സുധാകരന്റെ ആവശ്യം തള്ളി.. കാത്തിരിക്കുന്നത് സർപ്രൈസ്?
പാലക്കാട്; സംസ്ഥാനത്തെ ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് കെപിസിസി നൽകിയ സാധ്യത പട്ടികയിൽ ഹൈക്കമാന്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ തന്നെ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം.
നിലനിൽ അഞ്ച് ജില്ലകളിൽ ഒറ്റപേരുകളും മറ്റ് ജില്ലകളിൽ ഒന്നിൽ കൂടുതൽ പേരുകളും ഉൾപ്പെടുത്തിയ പട്ടികയാണ് കെപിസിസി നേതൃത്വം കൈമാറിയിരിക്കുന്നത്. അതേസമയം മൂന്ന് പേരുകൾ ഉൾപ്പെട്ട പാലക്കാട് ജില്ലയിലാണ് ചർച്ചയിൽ ഏറ്റവും കൂടുതൽ തർക്കം ഉടലെടുത്തതെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്
ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

പുനഃസംഘടനയ്ക്ക് കാത്തുനിൽക്കാതെ വി കെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത് മുതൽ തന്നെ പകരക്കാരൻ ആരെന്ന തലത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. മുൻ എംഎൽഎ കൂടിയായ എവി ഗോപിനാഥിനായിരുന്നു തുടക്കത്തിൽ സാധ്യത കൽപ്പിച്ചിരുന്നത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയിൽ പുന;സംഘടന ആവശ്യപ്പെട്ട് കലാപ്പക്കൊടി ഉയർത്തിയ ഗോപിനാഥനെ അധ്യക്ഷ സ്ഥാനം ഉറപ്പ് നൽകിയായിരുന്നു മുതിർന്ന നേതാക്കൾ പ്രശ്നം പരിഹരിച്ചത്.ഉമ്മൻചാണ്ടി, ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ ഉൾപ്പെടെ എത്തിയായിരുന്നു അന്ന് പ്രശ്നം പരിഹരിച്ചത്. ആ വാക്ക് പാലിച്ച് കൊണ്ട് സുധാകരനാണ് ഗോപിനാഥിന്റെ പേര് മുന്നോട്ട് വെച്ചത്.

പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണെന്നതാണെന്നതാണ് ഗോപിനാഥ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വി കെ ശ്രീകണ്ഠൻ ഉൾപ്പടെയുള്ള ജില്ലയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെതിരാണ്. പാലക്കാട് പാർട്ടിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചതിൽ ഗോപിനാഥിനും പങ്കുണ്ടെന്നാണ് എംപി പക്ഷത്തുള്ള നേതാക്കൾ ആരോപിക്കുന്നത്. പാർട്ടിയെ പരാജയപ്പെടുത്താൻ കൂട്ടുനിന്നവരെ അധ്യക്ഷൻമാരാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കമാന്റുമായുള്ള ചർച്ചയിലും ഒരു വിഭാഗം നേതാക്കൾ ഗോപിനാഥിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയതാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നിലവിൽ രണ്ട് പേരുകളാണ് ഇപ്പോൾ പ്രധാനമായും ജില്ലയിലേക്ക് പരിഗണിക്കുന്നത്. മുൻ തൃത്താല എംഎൽഎയും യുവ നേതാവുമായ വിടി ബൽറാമിനേയും നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പനേയുമാണ്.

ഇത്തവണ തലമുറമാറ്റം വേണമെന്നതാണ് ബൽറാം അനുകൂലികൾ ഉയർത്തുന്നത്. വിടി എത്തുന്നതോടെ പാർട്ടിക്ക് പുത്തനുണർവുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവരെ പോലും സ്വാധീനിക്കാനുള്ള കഴിവ് വിടിക്ക് ഉണ്ടെന്നും ഇവർ പറയുന്നു. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് വിടി ബൽറാം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് അധ്യക്ഷ പദം നൽകേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. അത്തരമൊരു ഫോർമുല സ്വീകരിക്കുകയാണെങ്കിൽ വിടി ബൽറാം പുറത്തുപോകാനുള്ള സാധ്യത തള്ളാനാകില്ല. എന്നാൽ പ്രവർത്തകരുടെ വികാരം മാനിച്ച് വിടിക്ക് ഇളവുകൾ നൽകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം കെസി വേണുഗോപാലിന്റെ നോമിനിയാണ് എ തങ്കപ്പൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അധ്യക്ഷനാക്കാനുള്ള വേണുഗോപാലിൻറെ നീക്കത്തെ എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി എതിർത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ വിവിധ തങ്ങൾ നിർദ്ദേശിച്ച പേരുകൾ പരിഗണിച്ചില്ലെന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരാതികൾ ഹൈക്കമാന്റ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തേ ഇവരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പട്ടിക വരുമ്പോൾ ഇപ്പോഴത്തെ ആക്ഷേപങ്ങൾ മാറുമെന്ന അവകാശവാദത്തിലാണ് നേതൃത്വം. ഗ്രൂപ്പ് നിർദ്ദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെപിസിസി നേതൃത്വവും.












Click it and Unblock the Notifications