പി സരിൻ പാലക്കാട് സിപിഎം സ്ഥാനാർത്ഥിയാകുമോ?; എംവി ഗോവിന്ദന്റെ മറുപടി ഇങ്ങനെ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപന്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ പി സരിന്റെ നീക്കം എന്താണെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണമെന്നാണ് സരിൻ ഇന്ന് ആവശ്യപ്പെട്ടത്. ചിലരുടെ താത്പര്യത്തിന് വേണ്ടി പാർട്ടിയെ ബലികഴിപ്പിക്കുകയാണെന്നും നങ്ങളുടെ വിശ്വാസത്തിലെടുക്കുന്ന രീതിയിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്ക് പാർട്ടി വരണമെന്നും സരിൻ തുറന്നടിച്ചു.
അതേസമയം തീരുമാനം തിരുത്തിയില്ലെങ്കിൽ സരിൻ കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് പോകുമോയെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
മാധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയിരുന്നുവെങ്കിലും സരിൻ അത്തരമൊരു സാധ്യത തള്ളിയിട്ടില്ല. അതിനിടയിൽ ഇപ്പോഴിതാ സരിന്റെ സി പി എം പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളിൽ പ്രതികരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിന്റെ കാര്യത്തിൽ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'കോൺഗ്രസിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ കാണുന്നുണ്ട്. അതിനപ്പുറത്തേക്ക് ഒന്നും സിപിഎമ്മിന്റെ മുൻപിൽ ഇപ്പോൾ ഇല്ല.അവരാണ് ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടത്. എന്താകുമെന്ന് കാത്തിരുന്ന് കാണാം', എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പ്രതികരണം.'അതാത് സമയങ്ങളിൽ വരുന്ന രാഷ്ട്രീയ സാഹചര്യം പൊതുവെ വിലയിരുത്തും. അതിന് അനുസരിച്ചായിരിക്കും മുൻപോട്ട് പോകുക', അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനോട് ഇടഞ്ഞ പി സരിനുമായി സി പി എം ചർച്ച നടത്തിയതായി അഭ്യൂഹങ്ങൾ ഉണ്ട്. ഇന്ന് പരസ്യമായി നേതൃത്വത്തിനെതിരെ സരിൻ രംഗത്തെത്തിയതോടെ കടുത്ത അച്ചടക്കലംഘനമാണ് അദ്ദേഹം നടത്തിയതെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടും അദ്ദേഹം അത് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ നേതൃത്വം നടപടി സ്വീകരിക്കാനുള്ള സാധ്യത ഏറെയാണ്.
അത്തരത്തിൽ നടപടി ഉണ്ടായാൽ സരിൻ കോൺഗ്രസിൽ തുടരില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സിപിഎമ്മിൽ ചേരുമോ അതോ സി പി എം സ്വതന്ത്രനായി സരിൻ മത്സരിക്കുമോയെന്നതെല്ലാം കാത്തിരുന്ന് കാണേണ്ടി വരും. അതേസമയം സരിൻ സി പി എമ്മിന് വേണ്ടി മത്സരിച്ചാൽ മണ്ഡത്തിൽ മത്സരം മുറകും. കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുകയും ചെയ്യും. ഇത് ഫലത്തിൽ ബി ജെ പിക്ക് ഗുണകരമാകും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications