'കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരന്‍റെ കുടുംബം സിപിഎമ്മില്‍ ചേര്‍ന്നു'
പത്തനംതിട്ട: ആറന്‍മുളയില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1988-ലെ ആറന്മുള സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുനടന്ന സംഘർഷത്തിൽ കോൺഗ്രസ് ഗുണ്ടകളാൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ജിജികുട്ടന്റെ കുടുംബം അരനൂറ്റാണ്ട് കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു സി പി എമ്മില്‍ ചേര്‍ന്നെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
അന്ന് കോൺഗ്രസ് നേതൃത്വം ഈ കൊലപാതകം സിപിഎമ്മിന്‍റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചെന്നും എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകനാണ് കൊലപാതകം നടത്തിയതെന്ന് പിന്നീട് തെളിയുകയായിരുന്നെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. '18 കാരനായ മകൻ കൊല്ലപ്പെട്ടിട്ടും കോൺഗ്രസിൽ തുടർന്നു. മൂന്നു തലമുറയായി ഞങ്ങൾ കോൺഗ്രസുകാരാ.എന്നാൽ ഇന്നത്തെ കോൺഗ്രസിൽ എങ്ങനെ തുടരാൻ കഴിയും' ജിജികുട്ടന്റെ പിതാവ് പാപ്പച്ചൻ (മത്തായി തോമസ് ) പൊതുവേദിയിൽ പറഞ്ഞു.

'ഇപ്പോൾ കോൺഗ്രസും ബി ജെ പിയും ഏതെന്നറിയാൻ പറ്റില്ല. ഏതു നല്ല കാര്യത്തിനും എതിരുനിൽക്കുന്നു. ഞങ്ങടെ വീട്ടിലും കോവിഡ് വന്നു. എന്നാൽ ഒരു കോൺഗ്രസുകാരനേം കണ്ടില്ല. സർക്കാർ ചെയ്യുന്നത് നല്ല കാര്യങ്ങളാ. ചത്താൽ അടക്കാൻ പോലും സി പി എമ്മുകാരേയുള്ളു. അതാ ഞങ്ങള് മാർക്‌സിസ്റ്റാകുന്നത്- അദ്ദേഹം പറഞ്ഞു.
ആറന്മുള മാലക്കരയിൽ നടന്ന ചടങ്ങിൽ ജിജികുട്ടന്റെ കുടുംബം ഉൾപ്പെടെ ഇരുപത്തിരണ്ട് പേരാണ് സി പി എമ്മില്‍ ചേര്‍ന്നത്. സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്‍റിന് പുറമെ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പത്മകുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി ആർ അജയകുമാർ, ലോക്കൽ സെക്രട്ടറി കെ കെ ശ്രീധരൻ തുടങ്ങിയവർ സന്നിഹിതരായി. വരും ദിവസങ്ങളിലും കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications