നാനൂറോളം കിലോമീറ്റര്‍ റോഡ് നിരീക്ഷണത്തില്‍: ശബരിമല തീർത്ഥാടകർക്കായി സേഫ് സോണ്‍ പദ്ധതി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി സജ്ജമാകുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡ് സേഫ്‌സോണ്‍ പദ്ധതിയുടെ നിരീക്ഷണത്തിലായിരിക്കും. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തിര സാഹചര്യമുണ്ടാകുന്ന സ്ഥലത്ത് ഏഴു മിനിറ്റിനുള്ളില്‍ സേഫ്‌സോണ്‍ പ്രവര്‍ത്തകര്‍ എത്തും.
മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ക്കും കീഴിലായി 21 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് ഇവരുടെ ചുമതല. പട്രോളിംഗ് ടീമുകള്‍ 24 മണിക്കൂറും ശബരീ പാതയില്‍ ഉണ്ടാകും. ആംബുലന്‍സ്, ക്രെയിന്‍, റിക്കവറി സംവിധാനത്തോടു കൂടിയ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും വിന്യസിക്കും.

തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം തേടുന്നതിന് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിക്കും. സേഫ്‌സോണില്‍ സേവനം അനുഷ്ഠിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും ജിപിഎസ് സംവിധാനം ഉള്ളവയായിരിക്കും. കണ്‍ട്രോണ്‍ റൂമുകളില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. രാജ്യത്തെ 30 വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് തീര്‍ഥാടകരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സേഫ്‌സോണ്‍ പദ്ധതിയില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
അതേസമയം, കൂട്ടമായി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിംഗ് സംവിധാനമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതര സംസ്ഥനത്തു നിന്നോ കേരളത്തിനുള്ളില്‍ നിന്നോ കൂട്ടമായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുമിച്ചു പോകുന്നതിനാണ് ഈ സംവിധാനം ഒരുക്കുക. വാഹനം ആവശ്യമുള്ളവര്‍ക്ക് ഗ്രൂപ്പ് ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യുന്നവര്‍ക്കായി കെഎസ്ആര്‍ ടിസി ബസ് ക്രമീകരിച്ചു നല്‍കും. നാല്‍പ്പതു പേരെങ്കിലും സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിട്ടില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നിലയ്ക്കല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പടെയുള്ളവ ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്അര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. 200 ബസുകള്‍ നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 300 ബസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തും. മകരവിളക്കിന് ആയിരം ബസുകള്‍ സര്‍വീസ് നടത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications