ശബരിമല പ്രതിഷേധം: അട്ടത്തോട് ആദിവാസി സ്ത്രീകളെ തെരുവിലിറക്കുന്നതായി ആരോപണം
പത്തനംതിട്ട: നിലയ്ക്കലിൽ നാമജപത്തിന്റെ പേരിൽ അട്ടത്തോട് ആദിവാസി സ്ത്രീകളടക്കമുള്ളവരെ ചിലർ വിവിധ വാഗ്ദാനങ്ങൾ നൽകി തെരുവിലിറക്കുന്നുതായി ആരോപണം . കഴിഞ്ഞ ദിവസം പർണ ശാല കെട്ടി സ്ത്രീകൾ സമരത്തിനിറങ്ങിയിരുന്നു. റോഡിലിറങ്ങി വാഹനം തടയാനും സ്ത്രീകൾക്ക് ചിലർ സ്ത്രീകൾക്ക് നിർദേശം നൽകിയിരുന്നുവെന്ന് പട്ടികജാതി വർഗ ഐക്യവേദി ഭാരവാഹികൾ പറയുന്നു.
അട്ടത്തോട് ട്രൈബൽ സ്‌കൂളിലെത്തിയ അദ്ധ്യാപികയേയും ഇവർ തടഞ്ഞു നിർത്തി. പുരുഷൻമാർക്ക് മദ്യം നൽകിയും സ്ത്രീകൾക്ക് വസ്ത്രങ്ങളും ആഹാരവും തുടങ്ങി വിവിധ വാഗ്ദാനങ്ങൾ ആദിവാസി ജനതയെ ചില രാഷ്ട്രീയ ശക്തികൾ വിലയ്‌ക്കെടുക്കുകയാണ്. അട്ടകുളങ്ങര ട്രൈബൽ കോളനിയിൽ മൂന്നൂറിലധികം കുടുംബങ്ങൾ താമസമുണ്ട്. ഈ പുണ്യഭൂമി നിങ്ങളുടേതാണെന്നും അത് വിട്ടു നൽകരുതെന്നും പലരും കോളനിയിൽ വന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയാണ്.
കോടതിവിധിയോ കോടതിയലക്ഷ്യമോ എന്തെന്ന് അറിയാത്ത പാവങ്ങളാണിവർ. വാഗ്ദാനങ്ങൾ ലഭിക്കുമെന്നതിനാൽ വിളിക്കുമ്പോൾ പോകാതിരിക്കാനാവില്ല. അത് ഒരു ബാദ്ധ്യതയായി മാറുകയാണവർക്ക്. ആത്മഹത്യവരെ ചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നുവെങ്കിലും ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്താൻ നിസംഗത കാണിക്കുകയും ചെയ്യുന്നു.
Recommended Video
കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ പേരിൽ നടന്ന ആക്രമത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ ആദിവാസികളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. സ്വന്തമായി കരം അടച്ച രസീതു പോലുമില്ലാത്തവരാണിവർ. പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്താൽ ജാമ്യം എടുക്കാൻ പോലും കഴിയില്ല. രോഗികളും ശാരീരിക പ്രയാസങ്ങളും അടക്കം ഉള്ളവർ സമരത്തിൽ പങ്കെടുക്കുന്നു. പൊലീസ് ഒന്ന് തള്ളിയാൽ ഒരു പക്ഷെ വീണ് മരിച്ചു പോകാവുന്നവർ വരെ ഇതിലുണ്ട്. ഈ സ്ഥിതി തുടർന്നാൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് പട്ടിക ജാതി വർഗ ഐക്യവേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.