കലി തുള്ളി കാലവര്‍ഷം: ജില്ലയില്‍ കനത്ത നാശ നഷ്ടം, ഒരാളെ കാണാതായി
പത്തനംതിട്ട: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയികനത്ത നാശ നഷ്ടം. തോടുകളും ആറുകളും കരകവിഞ്ഞു. അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ ഇന്നലെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത മഴയെ തുടര്‍ന്നു തിരച്ചില്‍ നിര്‍ത്തി. വീശിയടിച്ച കാറ്റില്‍ ജില്ലയിലെമ്പാടും നാശമുണ്ടായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
നാശം വിതച്ച് മഴ ; സംസ്ഥാനത്ത് നാലു മരണം; വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും
കോന്നിയില്‍ മല്ലശേരിമുക്ക്, ഇളകൊള്ളൂര്‍ ക്ഷേത്രത്തിനു സമീപം എന്നിവിടങ്ങളില്‍ മരം വീണു വീടുകള്‍ക്ക് നാശം നേരിട്ടു. അച്ചന്‍കോവില്‍, പമ്പാ, കക്കാട്, കല്ലാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കലഞ്ഞൂര്‍ വലിയ തോട് കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മല്ലപ്പള്ളി താലൂക്കില്‍ മുപ്പതോളം വീടുകള്‍ക്കു നാശമുണ്ടായി.
വെണ്ണിക്കുളത്ത് എട്ടു വീടുകള്‍ക്കു ഭാഗികമായി നാശമുണ്ടായി. റാന്നിയില്‍ കുരുമ്പന്‍മൂഴി കോസ്‌വേ വീണ്ടും വെള്ളത്തിലായി. ഉപാസനക്കടവിനു സമീപം താമസിക്കുന്ന അഞ്ചു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നു വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. മണിയാര്‍ - മാമ്പാറ, മടത്തുമൂഴി വലിയ പാലം - പുതുക്കട റോഡുകളില്‍ വെള്ളം കയറി. ഒരു വീടിനു നാശമുണ്ടായി. സീതത്തോട് മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.കോന്നി അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ പരേതനായ മത്തായിയുടെ മകന്‍ ബൈജു(31)വാണ് ഒഴുക്കില്‍പ്പെട്ടത്. അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്ത് കടവില്‍ ശനിയാഴ്ച നാലുമണിയോടെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കാണാതായപ്പോള്‍ മുതല്‍ രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ 9.30ന് അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും സംഘം തിരച്ചില്‍ പുനരാരംഭിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം ഡിവിഷനല്‍ ഫയര്‍സ്റ്റേഷനിലെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.
പ്രത്യേക ഡിങ്കിയില്‍ ആറുപേരടങ്ങുന്ന സംഘം ഓക്‌സിജന്‍ സിലിണ്ടറും നീന്തല്‍ വസ്ത്രങ്ങളും ധരിച്ച് മണിക്കൂറുകളോളം മുങ്ങിത്തപ്പിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും കഠിനമായ തണുപ്പും തിരച്ചിലിനു തിരിച്ചടിയായി. തുടര്‍ച്ചയായ മഴ മൂലം ആറ്റില്‍ ജലനിരപ്പ് ഉയരുകയും മരങ്ങളും മറ്റും വ്യാപകമായി ഒഴുകിയെത്തുകയും ചെയ്യുന്നുണ്ടായിരുന്നു. കാവുംപുറത്ത് കടവില്‍ നിന്നു കുമ്പഴ പാലം വരെയുള്ള ഭാഗത്ത് തിരഞ്ഞശേഷം വൈകിട്ട് ആറോടെ അവസാനിപ്പിക്കുകയായിരുന്നു.
അട്ടച്ചാക്കലില്‍ പഴയവീട് പൊളിച്ചുമാറ്റുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന ബൈജു പണി കഴിഞ്ഞു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ശക്തമായ ചുഴിയില്‍ അകപ്പെടുകയായിരുന്നു. തങ്കമ്മയാണ് ബൈജുവിന്റെ മാതാവ്. തോമസ്, മിനി എന്നിവര്‍ സഹോദരങ്ങളാണ്. പത്തനംതിട്ട, കോന്നി, റാന്നി, സീതത്തോട് ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള സംഘവും തിരച്ചിലിനു നേതൃത്വം നല്‍കി. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ശിവപ്രസാദ്, കോന്നി തഹസില്‍ദാര്‍ ടി.ജി.ഗോപകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.തുളസീധരന്‍ നായര്‍, എസ്.ഗിരീഷ് കുമാര്‍, എസ്.ശ്യാംകുമാര്‍ തുടങ്ങിയവരും പൊലീസും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.