ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന്‍ അന്തരിച്ചു, അന്ത്യം കൊവിഡ് ബാധിച്ച്
പത്തനംതിട്ട : ചെങ്ങറ ഭൂസമരത്തിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസായിരുന്നു . കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം വിശ്രമത്തിലായിരുന്നു.
ദളിത് ആദിവാസി സമൂഹത്തിന്റെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തില്‍ ചര്‍ച്ചയായത് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ്. ഭൂ പരിഷ്‌കരണ നിയമം പാസായിട്ടും മണ്ണില്‍ പണിയെടുക്കുന്ന വലിയ വിഭാഗം ഭൂരഹിതരാണെന്ന സത്യമാണ് ചെങ്ങറ സമരത്തിലൂടെ വെളിപ്പെട്ടത്. കെ എസ് ഇ ബി ജീവനക്കാരനായിരുന്നു ളാഹ ഗോപാലന്‍. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷമാണ് അദ്ദേഹം ഭൂസമരത്തിന് നേതൃത്വം നല്‍കിയത് .
തോട്ടം മേഖലയില്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി യാതൊരു രേഖയുമില്ലാതെ കുത്തകകള്‍ കയ്യടക്കിവച്ചിരിക്കുമ്പോള്‍ ഭൂരഹിതരായി കഴിയുന്ന ലക്ഷത്തോളം കുടുംബങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് പുറത്തറിഞ്ഞത് ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള ചെങ്ങറ ഭൂ സമരത്തിലൂടെയാണ്. ചെങ്ങറയിലെ സ്ഥലത്തിനോട് അടുത്തുള്ള ഹാരിസണ്‍സ് മലയാളം എസ്‌റ്റേറ്റില്‍ ളാഹ ഗോപാലന്‍ നേതൃത്വം നല്‍കിയ സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ നൂറു കണക്കിന് ഭൂരഹിതരായ കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം ആരംഭിച്ചത് .
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
Recommended Video
2007 ഓഗസ്റ്റ് 4 ന് ആണ് സമരം ആരംഭിച്ചത്. എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടിയത്. വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും സമരക്കാര്‍ ഇരയാവുകയും ചെയ്തിരുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേരിട്ടുള്ള സഹകരണില്ലാതെ നടത്താണ് ഈ ഭൂ സമരം .
അതുകൊണ്ട് തന്നെ രാഷ്ട്രീയ സാമൂഹിക വേദികളില്‍ ഈ സമരം വലിയ ചര്‍ച്ചയായിരുന്നു. 2009 ഒക്ടോബര്‍ 5 - ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അതേ സമയം, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമര സമിതിയെ വിഭാഗിയതയെ തുടര്‍ന്ന് ളാഹ ഗോപാലന്‍ പിന്‍വാങ്ങിയിരുന്നു .