സ്ത്രീ വിദ്യാഭ്യാസം നവോത്ഥാനത്തിന്റെ അടിത്തറ: മാർത്തോമ്മാ മെത്രാപ്പോലീത്ത
മാരാമൺ: സ്ത്രീ വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യമാണ് കേരള നവോത്ഥാനത്തിന്റെ അടിത്തറയെന്ന് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാരാമൺ മണൽപ്പുറത്ത് മാർത്തോമ്മാ സഭയിലെ വനിതാ കൂട്ടായ്മയായ സേവികാസംഘത്തിന്റെ ശതാബ്ദി സമാപനത്തോടനുബന്ധിച്ച ലോക മാർത്തോമ്മാ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കളഞ്ഞ് കിട്ടിയ 80000 രൂപ ഉടമക്ക് നൽകി ഹോട്ടൽ ഉടമയും ജനമൈത്രി പോലീസും മാതൃകയായി
സ്ത്രീ വിദ്യാഭ്യാസത്തിനു സഭകൾ നൽകിയ ഉത്തരവാദിത്വവും താത്പര്യവും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. കേരള നവോത്ഥാന ചരിത്രത്തിൽ നിർണായകമായ പങ്ക് ഇതിലൂടെ സഭകൾ വഹിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.സ്ത്രീ ശാക്തീകരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ തന്നെ സഭകൾ ഏറ്റെടുത്തു കഴിഞ്ഞതാണ്. സുപ്രധാനമായ പങ്ക് സ്ത്രീകൾക്കു സഭയിലും സമൂഹത്തിലും നിർവഹിക്കാനുണ്ടെന്ന ബോധ്യത്തിലാണ് അവരുടേതായ സംഘടനകൾ സഭയിൽ രൂപപ്പെട്ടത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കാനും സ്ത്രീകളുടെ കടന്നുവരവിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മാതൃഭാഷയിൽ തന്നെ ആരാധാനക്രമങ്ങൾ രൂപപ്പെട്ടതോടെ ഭാഷാപരമായ നവോത്ഥാനം സാധ്യമായി. സുവിശേഷം പ്രസംഗിച്ചാൽ മാത്രം പോര, പ്രവൃത്തിപഥത്തിൽ എത്തിക്കണമെന്ന ചിന്തയിലൂടെ സാമൂഹികമായ തിന്മകൾക്കെതിരെ പോരാടാനും ധാർമികത ഉയർത്തിപ്പിടിക്കാനും കഴിഞ്ഞുവെന്നും ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.
മാർത്തോമ്മാ സേവികാസംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ലോക സഭാ കൗൺസിൽ മോഡറേറ്റർ ഡോ.റെജിന മ്യൂറൽ ഓബം മുഖ്യസന്ദേശം നൽകി. അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആൻ മാത്യൂസ്, സേവികാസംഘം ജനറൽ സെക്രട്ടറി മിനി ജോയ്‌സ് തോമസ്, ട്രഷറാർ മിനി ടി. അലക്‌സ് എന്നിവരും പ്രസംഗിച്ചു. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആന്റോ ആന്റണി എംപി, എംഎൽഎമാരായ അടൂർ പ്രകാശ്, രാജു ഏബ്രഹാം, വീണാ ജോർജ്, കെസിസി പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ്, മാർത്തോമ്മാ സഭയിലെ എപ്പിസ്‌കോപ്പമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ.യുയാക്കിം മാർ കൂറിലോസ്, തോമസ് മാർ തീമോത്തിയോസ്, ഐസക് മാർ പീലക്‌സിനോസ്, ജോസഫ് മാർ ബർണബാസ്, മാത്യൂസ് മാർ മക്കാറിയോസ്, ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ്, തോമസ് മാർ തീത്തോസ് എന്നിവരും പങ്കെടുത്തു.
ലോകത്താകമാനം ഉയരുന്ന എല്ലാ പ്രധാന വെല്ലുവിളികളുടെയും ഇരകളായി സ്ത്രീകളും കുട്ടികളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോക സഭാ കൗൺസിൽ മോഡറേറ്റർ ഡോ.റെജിന മ്യൂറൽ ഓബം. മാരാമണ്ണിൽ ലോക മാർത്തോമ്മാ വനിതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.റെജിന.
ഭരണ, രാഷ്ട്രീയ, സാമ്പത്തിക നേതൃത്വങ്ങളിലെല്ലാം സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തുല്യത കൈവരിച്ചിട്ടുണ്ട്. മാറ്റങ്ങളിൽ സ്ത്രീയും പങ്കാളിയാണ്. എന്നാൽ ഈ മാറ്റങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ ഇന്നും ലോകത്തിനു കഴിഞ്ഞിട്ടില്ല. ജീവിതസാഹചര്യങ്ങളിൽ ഉരുത്തിരിയുന്ന വെല്ലുവിളികളിൽ സ്ത്രീകൾ ഒറ്റപ്പെട്ടു പോകുന്നു. വർഗീയതയുടെയും മനുഷ്യക്കടത്തിന്റെയും ഇരകളായി കുട്ടികളും സ്ത്രീകളും മാറുന്നു.
മതപ്രേരണയാലുള്ള ദുരാചാരങ്ങളിലും സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതായും ഡോ.റെജിന ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണരംഗത്തേക്കു വിദ്യാഭ്യാസം വലിയ ഒരു വഴികാട്ടിയായി. സംഘർഷങ്ങളും ഭിന്നതകളും രൂപപ്പെടുമ്പോൾ കുരിശിൽ രൂപപ്പെട്ട അനുരഞ്ജനത്തിന്റെ മാതൃക കരുത്താകണം. മനോഭാവങ്ങളിലും മൂല്യങ്ങളിലും മാറ്റമുണ്ടാകുമ്പോൾ മാത്രമേ സ്ത്രീയും പുരുഷനും ഒന്നുചേർന്നുള്ള ദൈവരാജ്യ സങ്കല്പം പൂർത്തീകരണത്തിലെത്തുകയുള്ളൂവെന്നും റെജിന മ്യൂറൽ അഭിപ്രായപ്പെട്ടു. പ്രീത മാത്യു പ്രസംഗം പരിഭാഷപ്പെടുത്തി.












Click it and Unblock the Notifications