'രജിസറ്ററില്‍ ഒപ്പുണ്ട് ഡോക്ടര്‍മാര്‍ ഇല്ല';മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം,സൂപ്രണ്ടിന് സ്ഥലം മാറ്റം
പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. മന്ത്രി എത്തുമ്പോൾ രോഗികൾ നിരയായി നിൽക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.
ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് രോഗികളും മന്ത്രിയെ അറിയിച്ചു.ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ലന്നും, അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണെന്നും രോഗികള്‍ പരാതി പറഞ്ഞു. പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു. ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി പ്രവർത്തിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്നും മന്ത്രി ചോദിച്ചു.
ആശുപത്രി സൂപ്രണ്ടിനെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നു. നഗരസഭ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി മന്ത്രിയെ സമീപിച്ചിരുന്നു. ആശുപത്രിയിലെത്തുന്നവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞ് വിടുമെന്ന് രോഗികള്‍ നേരത്തെ പരാതി ഉയര്‍ത്തിയിരുന്നു. മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് സർക്കാർവക ആംബുലൻസ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ആശുപത്രിവക ആംബുലൻസ് വളപ്പിന് പിന്നിലിട്ടിട്ട് സ്വകാര്യ ആംബുലൻസുകൾ വിളിച്ചുനൽകുന്ന ചില ജീവനക്കാർ ആശുപത്രിക്കുള്ളിൽ തന്നെയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾ പ്രധാന ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സമയം അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളെ റഫര്‍ ചെയ്തു തുടങ്ങിയ രീതി ഇപ്പോഴും തുടരുന്നതായാണ് ആക്ഷേപം. ജില്ലയിലെ ഏറ്റവും നിലവാരമുള്ള ഉപകരണങ്ങളുള്ള ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ശരിയായി പ്രവര്‍ത്തികാതെയായിട്ട് നാലുവര്‍ഷം പിന്നിടുകയാണെന്നും ആളുകള്‍ പറയുന്നു.ഇതോടെ രക്തം ആവശ്യമുള്ള രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തി രക്തം എത്തിക്കേണ്ട സ്ഥിതിയാണ് ഉളളതെന്നും രോഗികള്‍ വ്യക്തമാക്കുന്നു.
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ
Recommended Video