പത്തനംതിട്ട മംഗലാപുരം സൂപ്പർ ഡീലക്‌സ് സർവീസിന് തുടക്കമായി
കെഎസ്ആർടിസി ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അപാകതകളും മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും കെ.എസ്.ആർ.ടി.സി എംഡിയുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് വീണാജോർജ്ജ് എംഎൽഎ പറഞ്ഞു. കെഎസ്ആർടിസിയുടെ പത്തനംതിട്ട മംഗലാപുരം സൂപ്പർ ഡീലക്‌സ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. തുടർച്ചയായുള്ള ജോലി ക്രമീകരണം തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇക്കാര്യം വേഗത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. അടുത്ത ശബരിമല സീസണിന്് മുമ്പായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.

പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് വഴിയാണ് ബസ് മംഗലാപുത്ത് എത്തുക. രണ്ട് ബസുകളാണ് പത്തനംതിട്ടയിൽ മംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുക. ഒരു ബസ് വൈകിട്ട് നാലിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുമ്പോൾ വൈകിട്ട് മൂന്നിന് മംഗളുരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് രണ്ടാമത്തെ ബസ് സർവീസ് നടത്തും. റൂട്ട് സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തതയായിരുന്നു സർവീസിന് കാലതാമസമുണ്ടാക്കിയത്. വീണ ജോർജ്ജ് എം.എൽ.എയുടെ ഇടപെടലാണ് ഇപ്പോൾ സർവീസ് തുടങ്ങാൻ കാരണമായത്. ബുക്കിംഗ് അനുസരിച്ച് പത്തനംതിട്ട ആറന്മുള വഴി മംഗലാപുരം എത്തുന്ന രീതിയിൽ ക്ഷേത്ര ദർശനത്തിന് പ്രാധാന്യം നൽകി റൂട്ടുകൾ പുനക്രമീകരിക്കാനും തീരുമാനമുണ്ട്.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ ജേക്കബ്, ഡിടിഒ ആർ.മനേഷ്, സോണൽ ഓഫീസർ ജി.ബാലമുരളി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ.അനിൽകുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഗിരീഷ് കുമാർ, മാത്യൂസ് ജോർജ്, നൗഷാദ് കണ്ണങ്കര, അബ്ദുൾ ഷുക്കൂർ, ഇക്ബാൽ അത്തിമൂട്ടിൽ, സാബു കണ്ണങ്കര, കുമാർ അഴൂർ, ഹരിദാസ് , കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications