ശബരിമലയിൽ ഹോമിയോ ആശുപത്രികൾ തുറന്നില്ല: കൊവിഡ് പ്രതിരോധ മരുന്ന് വിതരണം അനിശ്ചിതത്വത്തിൽ!!
പത്തനംതിട്ട: കൊവിഡ് വ്യാപനത്തിനിടെ ശബരിമല തീർത്ഥാടനം ആരംഭിച്ചെങ്കിലും ശബരിലയിലെ ഹോമിയോ ആശുപത്രികൾ തുറക്കുന്നതിൽ അനിശ്ചിതാവസ്ഥ. ശബരിമല തീർത്ഥാടനം ആരംഭിക്കുമ്പോൾ എല്ലാവർഷവും തുറന്ന് പ്രവർത്തിക്കാറുള്ള ഹോമിയോ ഡിസ്പെൻസറിയാണ് ഇത്തവണ പ്രവർത്തനം ആരംഭിക്കാത്തത്. എന്നാൽ ഇത്തവണയാകട്ടെ ആരോഗ്യവകുപ്പിൽ നിന്നുള്ള ഫണ്ടുകൾ ലഭിക്കുന്നതിലെ അഭാവമാണ് തിരിച്ചടിയായിട്ടുള്ളത്. അതേ സമയം ഹോമിയോ ആശുപത്രി തുറന്ന് പ്രവർത്തിക്കാത്തത് ആരോഗ്യവകുപ്പിന്റെ അലംഭാവമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത്.
ശബരിമലയിലെ അലോപ്പതി, ആയുർവേദ ആശുപത്രികൾക്കൊപ്പം പമ്പയിലും സന്നിധാനം എന്നിവിടങ്ങളിലുമാണ് പ്രവർത്തിച്ചുവരുന്നത്. മുൻ വർഷങ്ങളിലെല്ലാം ഹോമിയ ആശുപത്രി കൃത്യമായി തീർത്ഥാടന കാലത്ത് തുറന്ന് പ്രവർത്തിച്ചിരുന്നു. മലയാളികളേക്കാൾ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് ശബരിമലയിലെ ഹോമിയോ ഉൾപ്പെടെയുള്ള ആശുപത്രികളെ പ്രധാനമായും ആശ്രയിച്ച് വന്നിരുന്നത്.

രണ്ടിടങ്ങളിലുമുള്ള ഹോമിയോ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ മുൻ വർഷങ്ങളിൽ ഏഴ് ലക്ഷം രുപയായിരുന്നു സർക്കാർ ഇതിനായി അനുവദിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിരോധ മരുന്നകൾ ഹോമിയോ ആശുപത്രികൾ വഴിയാണ് വിതരണം ചെയ്തുവന്നിരുന്നത്. ഇത്തവണ ശബരിമലയിലെ മരുന്ന് വിതരണം പൂർണ്ണമായും നിലച്ച രീതിയിലാണുള്ളത്. ആശുപത്രികളുടെ പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ആരോഗ്യവകുപ്പിനെ ധരിപ്പിച്ചിരുന്നുവെങ്കിലും അനുകൂല നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.












Click it and Unblock the Notifications