Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ച നേരിടാന്‍ കടുത്ത നടപടികളുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; വിപുലമായ നടപടികള്‍ക്കു രൂപം നല്‍കി!

പത്തനംതിട്ട: വരള്‍ച്ച മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു വിപുലമായ നടപടികള്‍ക്കു രൂപം നല്‍കി.

ജലലഭ്യത ഉറപ്പാക്കുന്നതിന്, പൈപ്പ് ലൈനുകളിലെ പൊട്ടലുകളും മറ്റ് അറ്റകുറ്റപ്പണികളും നടത്തി ജലവിതരണം കാര്യക്ഷമമാക്കുന്നതിന് ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പൊതുവിതരണ ശൃംഖലയിലൂടെ നല്‍കുന്ന കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി.

 drought

കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നല്‍കി പുതിയ കുഴല്‍കിണറുകള്‍ക്കും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. വരള്‍ച്ചയെ നേരിടുന്നതിന്റെ ഭാഗമായി ജലത്തിന്റെ ഉപയോഗവും ജലനഷ്ടവും കുറയ്ക്കുന്നതിനുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങള്‍, ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനം, തൊഴിലുറപ്പുകാരുടെ തൊഴില്‍സമയത്തില്‍ ഭേദഗതി, വേനല്‍ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കല്‍ എന്നിവയൊക്കെ ജില്ലാഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തും.

ഭൂജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങിയതാണ് കുടിവെളള സ്രോതസുകള്‍ വറ്റിവരളാന്‍ കാരണമായിരിക്കുന്നതെന്നു യോഗം വിലയിരുത്തി. പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കും. പഞ്ചായത്തുകളില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍കിയോസ്‌കുകളുടെ നിലവിലെ അവസ്ഥ, എത്രയെണ്ണം നിലവിലുണ്ട്, ഇനി എത്രയെണ്ണം വേണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ അടിയന്തരമായി ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

വരള്‍ച്ചയെ നേരിടുന്നതിന്റെ ഭാഗമായി അടിയന്തര കുടിവെള്ള വിതരണത്തിനുള്ള ജലസ്രോതസുകള്‍ വാട്ടര്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സ്വകാര്യ വ്യക്തികളുടേത് അടക്കം കൂടുതല്‍ ജലസ്രോതസുകള്‍ ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് വരള്‍ച്ചയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണം നടത്തുന്നതിനുള്ള മുഖ്യ ചുമതല. വെള്ളം എത്തിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം ടാങ്കറുകള്‍ ഉപയോഗിച്ച് വെള്ളം എത്തിക്കും. കുടിവെള്ള ടാങ്കുകളില്‍ വാര്‍ഡുകള്‍ തോറും എത്തിക്കുന്ന ജലം യഥാസമയം ശുദ്ധീകരിക്കണമെന്നും, ഇത് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, തഹസില്‍ദാര്‍മാര്‍, ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കാനും, കുടിവെള്ളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതില്‍ പങ്കുവയ്ക്കാനും യോഗം തീരുമാനിച്ചു. അതത് സമയങ്ങളില്‍ ഇതിലൂടെ വിവരങ്ങള്‍ പങ്കുവച്ച് എത്രയും പെട്ടെന്ന് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ യോഗത്തില്‍ അറിയിച്ചു. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്നും, ശുദ്ധതയുള്ള കുടിവെള്ളം ഉപയോഗിക്കണമെന്നും, നിര്‍ജലീകരണമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും, പൊതുഇടങ്ങളില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജയമോഹന്‍, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ജയപ്രകാശ് കുറുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി.വിനോദ് കുമാര്‍, വിവിധ തഹസില്‍ദാര്‍മാര്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+