സർക്കാർ സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിച്ചു: എൽഡിഎഫിന്ച്ച ഭരണത്തുടർച്ചയുണ്ടാകുമെന്ന് എസ്ആർപി
കണ്ണുർ: സാധാരണക്കാരുടെ താൽപര്യം സംരക്ഷിച്ച സർക്കാരാണ് കേരളത്തിൽ പിണറായി വിജയൻ്റെ നേത്യത്വത്തിൽ ഭരിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു. കണ്ണുർ പ്രസ് ക്ളബ്ബ് പോർമുഖം 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ താൽപര്യം സംരക്ഷിച്ചാണ് കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ എൽ.ഡി.എഫ് ഭരണമുണ്ടായത്.ഇക്കുറിയും അതു തുടരേണ്ടതുണ്ട്. എൽ.ഡി എഫിന് കേരളത്തിൽ വലിയ വിജയമുണ്ടാകുമെന്നും എസ്.ആർ.പി പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ സിപിഎം നിലപാട് സ്വീകരിക്കുകയുള്ളു. അതിപ്പോൾ പറയാനാവില്ല.
വ്യക്ത്യാധിഷ്ഠിതമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്ന് എസ്.രാമചന്ദ്രപിള്ള വ്യക്തമാക്കി. കോൺഗ്രസ് നേതാവ് എ കെ ആൻ്റണി ദുർവ്വാസായി മാറിയിരിക്കുകയാണെന്ന് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കമ്യുണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ സർവ്വനാശമായിരിക്കുമെന്ന ആൻ്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എസ്ആർപി.
2008-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആയിരം കൊല്ലത്തേക്ക് കമ്യുണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്ന് പറഞ്ഞ നേതാവാണ് ആൻ്റണി. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പലതും പറയുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണെന്ന് എസ്.ആർ.പി പറഞ്ഞു.കേരളത്തിൽ സിപിഎം വ്യക്ത്യാധിഷ്ഠിത തെരഞ്ഞെടുപ്പ് പ്രചാരണം നടത്താറില്ല. കോൺഗ്രസിൻ്റെ രീതിയാണത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സോണിയയും രാഹുലും പ്രിയങ്കയുമെല്ലാം നേതൃത്വത്തിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. 23കോൺഗ്രസ് നേതാക്കൾ പാർട്ടി യിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ശശി തരൂർ, ഗുലാം നബി ആസാദ്' കപിൽ സിബൽ എന്നിവർ ഈ സംഘത്തിലുണ്ട്. സി.പി.എം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.
ഇപ്പോൾ കേന്ദ്ര ഏജൻസികൾ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ഓരോ ദിവസം ആരോപണങ്ങളുടെ ഓരോ എപ്പിസോഡാണ് ഈ ഏജൻസികൾ നടത്തുന്നത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സ്വർണം ആർക്കുവേണ്ടിയാണ് കടത്തിയതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരാണ് കടത്തിയ തെന്നും ആർക്കുമറിയില്ല. മോദിയും അമിത് ഷായും കൂടി സ്വർണക്കടത്ത് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ആർ.പി കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ, താൽപ്പര്യത്തിനനുസരിച്ച് അട്ടിമറിക്കുകയാണ് ബി.ജെ.പി രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ കേന്ദ്ര സർക്കാർ കത്തു നൽകിയപ്പോൾ തന്നെ നടപ്പാക്കിയത് ഇതിൻ്റെ തെളിവാണെന്നും എസ്.ആർ.പി പറഞ്ഞു കേരളത്തിൽ സി.പി.എമ്മിനെ എതിർക്കുന്ന കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഒറ്റക്കെട്ടാണ്. അതു കൊണ്ടു തന്നെ കേന്ദ്ര ഏജൻസികൾ നടത്തുന്ന റെയ്ഡിനെ കോൺഗ്രസ് പിൻതുണയ്ക്കുകയാണ്. സർക്കാരിനെ തകർക്കാനായി ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കളിക്കുന്ന കളികളെ യു.ഡി.എഫ് തപ്പുകൊട്ടി പ്രോത്സാഹിപ്പിക്കുകയാണെന്നും എസ്.ആർ.പി പറഞ്ഞു.