കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രത്തിനെതിരേ സിറിയ സൈനിക നടപടി തുടങ്ങി; 30 മരണം
ദമസ്‌ക്കസ്: കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയ്‌ക്കെതിരേ സിറിയന്‍ സൈന്യം സൈനിക നടപടി തുടങ്ങി. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപമുള്ള വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍ നേരത്തേ സിറിയന്‍ സൈന്യത്തിന് കീഴടങ്ങിയിരുന്നു. വിമത പോരാളികള്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ പാതയൊരുക്കാമെന്ന വ്യവസ്ഥയിലായിരുന്നു കീഴടങ്ങല്‍.
എന്നാല്‍ ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ ദൗമയുടെ നിയന്ത്രണമുള്ള ജെയ്ഷുല്‍ ഇസ്ലാം പോരാളികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തിനെതിരേ സിറിയന്‍ സൈന്യം ആക്രമണം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിമത പോരാളികളുമായി റഷ്യന്‍ സൈന്യം ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. നിര്‍ബന്ധിച്ച് തങ്ങളെ ഒഴിപ്പിക്കാനാവില്ലെന്നാണ് ജെയ്ഷുല്‍ ഇസ്ലാം പോരാളികളുടെ നിലപാട്. അതേസമയം, ചികില്‍സ ഉള്‍പ്പെടെയുള്ള മനുഷ്യത്വപരമായ കാരണങ്ങള്‍ക്കു വേണ്ടി ആളുകള്‍ക്ക് പ്രദേശം വിട്ടുപോവുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു വിമതരുടെ നിലപാട്.
സിറിയന്‍ സൈന്യം നടത്തിയ കര-വ്യോമ ആക്രമണത്തില്‍ നിരവധി സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സിവിലിയന്‍മാരാണെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിമതപോരാളികള്‍ സിറിയന്‍ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ഷെല്ലാക്രമണത്തിന് തിരിച്ചടിയെന്ന നിലയ്ക്കാണ് ദൗമയ്‌ക്കെതിരേ ആക്രമണം നടത്തിയതെന്ന് സിറിയന്‍ സൈന്യം അവകാശപ്പെട്ടു. ഇക്കാര്യം ജെയ്ശുല്‍ ഇസ്ലാം പോരാളികള്‍ നിഷേധിച്ചിട്ടുണ്ട്.
സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ ഉല്‍കണ്ഠയുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എന്‍ വക്താവ് സ്‌റ്റെഫാനെ ദുജാറിക് പറഞ്ഞു. ഒന്നര ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന പ്രദേശമാണ് ദൗമ നഗരം. സൈനിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ പ്രദേശത്തെ സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്.