ഹൈടെക് തിളക്കത്തിൽ തലസ്ഥാനം, തിരുവനന്തപുരത്തെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ്റൂം
തിരുവനന്തപുരം: രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂർണ ഡിജിറ്റലായ സംസ്ഥാനം എന്ന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേരളം. സമ്പൂർണ ഡിജിറ്റലായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തലസ്ഥാന ജില്ലയായ തിരുവനന്തപുരവും ഹൈടെക് തിളക്കത്തിലാണ്. ജില്ലയിലെ 1,270 പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമായി.
സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനത്തിനൊപ്പം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ അതതു നിയമസഭാ സാമാജികര്‍ പ്രാദേശിക പ്രഖ്യാപനം നടത്തിയതോടെ തിരുവനന്തപുരത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു.
മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ പ്രാപ്യമാവുക എന്നതു സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നു പ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളീയ സമൂഹത്തിനൊന്നാകെ അഭിമാനകരമായ നേട്ടങ്ങളാണു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗം കൈവരിച്ചത്. എല്ലാ നിയോജക മണ്ഡലങ്ങളിലും അന്തര്‍ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ പൊതുവിദ്യാലയങ്ങള്‍ ഇന്നുണ്ട്. കൊഴിഞ്ഞുപോകുന്ന പതിവു മാറി ലക്ഷക്കണക്കിനു പുതിയ കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ചേരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 1,270 സ്‌കൂളുകളിലായി 31,130 ഐടി ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍- എയ്ഡഡ് വിഭാഗങ്ങളിലെ ഒന്നുമുതല്‍ ഏഴു വരെ ക്ലാസുകളുള്ള 868-ഉം എട്ടു മുതല്‍ 12 വരെ ക്ലാസുള്ള 402-ഉം സ്‌കൂളുകളില്‍ ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂര്‍ത്തിയായി. 9,507 ലാപ്‌ടോപ്പ്, 5,775 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 7,970 യു.എസ്.ബി സ്പീക്കര്‍, 3,694 മൗണ്ടിംഗ് അക്‌സസറീസ്, 2,613 സ്‌ക്രീന്‍, 379 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 399 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 401 എച്ച്.ഡി വെബ്ക്യാം, 392 43'' ടെലിവിഷന്‍ എന്നിവയും സ്ഥാപിച്ചു. 1,032 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.
പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിന്യസിച്ചത്. വിവിധ ക്ലാസ് മുറികളിലായി 691 ഉപകരണങ്ങള്‍ സ്ഥാപിച്ചു. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസില്‍ 356 ഉം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 342 ഉം ഉപകരണങ്ങള്‍ സ്ഥാപിച്ചു. 15,194 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനവും നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കിയത്. പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 48.61 കോടിയും പ്രാദേശിക തലത്തില്‍ 7.56 കോടി രൂപയും ഉള്‍പ്പെടെ 56.17 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു.