റിട്ട അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ റിമാൻഡിൽ
നെയ്യാറ്റിൻകര: മാനസികവെല്ലുവിളി നേരിടുന്ന മകനുമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്‌ത റിട്ട. അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമിക്കുകയും ഇരുവരെയും മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്‌തു. വണ്ടന്നൂർ നാൽപ്പറതലയ്‌ക്കൽ പുത്തൻ വീട്ടിൽ ശ്രീകുമാരൻ (48), കോട്ടമുകൾ പാൽകുന്ന് പ്രശാന്ത് ഭവനിൽ റസലയ്യൻ (58) എന്നിവരെയാണ് കാട്ടാക്കട കോടതി റിമാൻഡ് ചെയ്‌തത്.
മാറനല്ലൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിൽ അമ്മയും മകനും വരികയായിരുന്നു. പെരുമ്പഴുതൂരിന് സമീപമെത്തിയപ്പോൾ അദ്ധ്യാപികയ്‌ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട റസലയ്യനെത്തി. ഇയാൾ ശല്യം തുടങ്ങിയതോടെ ഉച്ചത്തിൽ ശബ്ദിച്ച റിട്ട. അദ്ധ്യാപികയുടെ കവിളിൽ ഇയാൾ അടിക്കുകയായിരുന്നു. എതിർത്ത മകനെയും ഇയാൾ ആക്രമിച്ചു.

ഇതിന് ശേഷം കോട്ടമുകളിലെത്തിയപ്പോൾ റസലയ്യൻ മകനെ വലിച്ച് പുറത്തെത്തിച്ചു. ഇവിടെയുണ്ടായിരുന്ന ശ്രീകുമാരൻ റസലയ്യന്റെ സഹായത്തിനെത്തി. ഇരുവരും ചേർന്ന് പിന്നെയും മർദ്ദിച്ചതായി റിട്ട. അദ്ധ്യാപിക മാറനല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ ബസ് കടന്നുപോയി. വഴിയിലായ സ്ത്രീയെയും മകനെയും സഹായിക്കാൻ ആരും തയ്യാറായില്ല. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ എസ്.ഐ സജീവും സംഘവുമെത്തി. അക്രമികൾ ഇതിനിടെ രക്ഷപ്പെട്ടു. റിട്ട. അദ്ധ്യാപിക മൊബൈലിൽ റെക്കാർഡ് ചെയ്‌ത ദൃശ്യങ്ങളുടെ സഹായത്തിൽ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications