കോവളത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് തുറന്നു, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കോവളത്ത് ക്രാഫ്റ്റ് വില്ലേജ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന് അഭിമാനമേകുന്ന ഒരു പദ്ധതിക്ക് കൂടി ഇന്ന് തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കലാകാരന്മാരെ അണിനിരത്തി കോവളത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചു.
പ്രകൃതിരമണീയമായ പ്രദേശത്ത് എട്ടര ഏക്കറിൽ ആരംഭിച്ച ഈ സംരംഭം ടൂറിസം രംഗത്തും, കൈത്തൊഴിൽ - കരകൗശല രംഗത്തും ഒരുപോലെ പ്രയോജനപ്പെടാവുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കലകൾക്കും കലാകാരന്മാർക്കും അതാത് മേഖലയിലെ ജനങ്ങൾക്കും അഭിവൃദ്ധി ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് കൂടിയാണ് ഈ പദ്ധതിയിലൂടെ ഇവിടെ യാഥാർഥ്യമാക്കിയത്.

പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന രീതിയിലാണ് ഈ ക്രാഫ്റ്റ് വില്ലേജ് നിർമ്മിച്ചിരിക്കുന്നത്. എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറി ഗ്രാമം, ഓഡിറ്റോറിയം, ആംഫി തീയറ്റർ, ഗെയിം സോണുകൾ, പലതരം ഉദ്യാനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഈ വില്ലേജ് നിർമ്മിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്തെ അതിജീവിക്കുമ്പോൾ, നേരത്തെയെന്ന പോലെ സഞ്ചാരികളുടെ പറുദീസയായി കേരളം മാറുക തന്നെ ചെയ്യും. ഇപ്പോഴത്തെ മോശം സാഹചര്യത്തിൽ നാം ഒട്ടും നിരാശപ്പെടേണ്ടതില്ല. പുതിയ കുതിപ്പുകൾക്കുള്ള സമയമായി വേണം ഇതിനെ കാണുവാൻ.












Click it and Unblock the Notifications