പ്രളയ സമയത്ത് നിങ്ങള്‍ കാണിച്ച മനസ്ഥൈര്യമാണ് നാടിനെ രക്ഷിച്ചത്- ഐഎഎസ്സുകാരുടെ സേവനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാദുരന്തത്തെ മഹാപ്രയത്‌നത്തിലൂടെ അതിജീവിച്ച നാടെന്ന് കേരളത്തെ ലോകം വാഴ്ത്തുമെന്നും ഈ അതിജീവനം സാധ്യമാകാന്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിപ്പിടിച്ച ഒരുമയുടെ സംസ്‌കാരം കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതികളില്‍ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ച സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നാട്ടിലുണ്ടായത്. വെള്ളം ഇറങ്ങിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി ശരിയായ രീതിയില്‍ മനസ്സിലാകുന്നത്. ഈ ദുരന്തം നാടിനും ലോകത്തിനും കുറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ജനങ്ങളും ഭരണ സംവിധാനവും ഒരുമിച്ചുനിന്നാല്‍ ഏതു പ്രതിസന്ധിയും എളുപ്പം തരണം ചെയ്യാം എന്നതാണ് അതില്‍ പ്രധാനം. പതിനാലു ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടാവുകയെന്നത് അമ്പരപ്പുളവാക്കുന്നതാണ്. എങ്കിലും ഭരണസംവിധാനത്തിന് നല്ല ആസൂത്രണത്തോടെ ഇടപെടാന്‍ കഴിഞ്ഞു. വകുപ്പുകള്‍ തമ്മില്‍ മികച്ച ഏകോപനമുണ്ടായി. വില്ലേജ് അസിസ്റ്റന്റ് മുതല്‍ ചീഫ് സെക്രട്ടറി വരെ എല്ലാ തലങ്ങളിലും നല്ല രീതിയിലുള്ള ഏകോപനമുണ്ടായി.

നാടാകെ പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്ത് ഇതിനെ എങ്ങനെ നേരിടുമെന്ന അമ്പരപ്പ് സ്വാഭാവികമാണ്. ആ ഘട്ടത്തില്‍ ബന്ധപ്പെട്ടവര്‍ കാണിച്ച മനസ്ഥൈര്യം രക്ഷാപ്രവര്‍ത്തനത്തെ മികവുറ്റതാക്കി. ഇതിനു ചുക്കാന്‍ പിടിച്ച എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും എല്ലാ രീതിയിലുള്ള പ്രശംസയ്ക്കും എല്ലാവരും അര്‍ഹരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ശാരിരീരിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകളനുഭവിച്ചവര്‍ പോലും അതെല്ലാം അവഗണിച്ച് ഉറക്കം പോലുമുപേക്ഷിച്ച് രാപകല്‍ പ്രവര്‍ത്തിച്ചു. ഇനിയുള്ളത് പുനരധിവാസ, പുനര്‍നിര്‍മാണ ഘട്ടങ്ങളാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും കൂട്ടായ്മയും പരസ്പര സഹകരണവും അനിവാര്യമാണ്. സമയം നഷ്ടപ്പെടുത്താതെ അതിവേഗതയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പിനും ഉത്തരവാദിത്വമുണ്ട്.
ദുരന്തത്തിന്റെ ഘട്ടത്തില്‍ ഒരു നിമിഷം പോലും ആരും പാഴാക്കിയിട്ടില്ല. ആ ഘട്ടത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിവിധ വകുപ്പുകകളുടെ ഉന്നതാധികാരികളുമായി അവലോകന യോഗങ്ങള്‍ നടന്നു. അവലോകന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കുവച്ച പല നിര്‍ദ്ദേശങ്ങളും ദുരന്തം നേരിടാനുള്ള ശക്തമായ ഇടപെടലുകളായിരുന്നു. ഈ കൂട്ടായ്മയും കൃത്യമായ ആസൂത്രണവുമാണ് ആഘാതത്തിന്റെ തീവ്രത കുറച്ചത്. സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍ റൂം വാര്‍ റൂം പോലെ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം നേതൃത്വം ഏറ്റെടുത്തത്. മത്സ്യത്തൊഴിലാളികളും ബോട്ടുകളുമൊക്കെ ദുരന്തസ്ഥലങ്ങളില്‍ സമയത്തെത്തിക്കാനും ഉദ്യോഗസ്ഥര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ കൂട്ടായ്മ തുടരണം. നാടിനോട് പ്രതിബദ്ധതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications