തിരുവനന്തപുരത്ത് ഇന്ന് 173ൽ 152 സമ്പർക്ക രോഗികൾ, 10 ദിവസത്തേക്ക് തീരപ്രദേശം അടച്ചിടുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായി തന്നെ തുടരുന്നു. ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. 173 പേര്‍ക്കാണ് ജില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരു തരത്തിലുള്ള ലോൺ ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല. തീരപ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Recommended Video
സോൺ 1 : ഇടവ മുതൽ പെരുമാതുറ, ഇടവ ,വെട്ടൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും വർക്കല മുൻസിപ്പാലിറ്റിയിലെയും തീരപ്രദേശങ്ങൾ. സോൺ 2 : പെരുമാതുറ മുതൽ വിഴിഞ്ഞം, ചിറയിൻകീഴ്, കഠിനംകുളം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തീരപ്രദേശങ്ങൾ. സോൺ 3 : വിഴിഞ്ഞം മുതൽ പൊഴിയൂർ, കോട്ടുകാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തീരപ്രദേശങ്ങൾ.
ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീ.യു. വി. ജോസ്, ശ്രീ. ഹരികിഷോർ എന്നിവരെ സോൺ ഒന്നിലും ശ്രീ. എം. ജി. രാജമാണിക്യം, ശ്രീ. ബാലകിരൺ എന്നിവരെ സോൺ രണ്ടിലും ശ്രീ.വെങ്കടേശപതി, ശ്രീ. ബിജു പ്രഭാകർ എന്നിവരെ സോൺ മൂന്നിലും ഇൻസിഡൻ്റ് കമാൻഡർമാരായി നിയമിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ ഇവർക്ക് പകരം സംവിധാനമായി ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീമതി. ശ്രീവിദ്യ, ശ്രീമതി. ദിവ്യ എസ് ഐയ്യർ എന്നിവരെ കൂടെ നിയമിച്ചിട്ടുണ്ട്.
ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് പ്രദേശങ്ങളിലെ പ്രതിരോധപ്രവർത്തനങ്ങൾ ഇൻസിഡൻ്റ് കമാൻഡർമാർ ഏകോപിപ്പിക്കും. മൂന്ന് സോണുകളിലും റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിക്കും. തഹസിൽദാർ ടീമിനെ രൂപീകരിക്കുകയും ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്തയുള്ള ഉദ്യോഗസ്ഥൻ ടീമിനെ നയിക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ അവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെ വീതം സേവനം ഉറപ്പാക്കണം. ഇൻസിഡൻ്റ് കമാൻഡർമാരുടെ നിർദ്ദേശമനുസരിച്ച് 24 മണിക്കൂറും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ആംബുലൻസ് യാത്രാസൗകര്യം ഭക്ഷണം എന്നിവ ടീം ഉറപ്പാക്കും.
ഈ മൂന്ന് സോണുകളായി ചേർത്ത് പ്രത്യേക മാസ്റ്റർ കൺട്രോൾ റൂം സജ്ജീകരിക്കും. എല്ലാവകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ സേവനം കൺട്രോൾറൂമിൽ ഉറപ്പാക്കും. സി എഫ് എൽ ടി സി, ഇൻസ്റ്റിറ്റ്യൂഷനൽ സെൻററുകൾ എന്നിവിടങ്ങളിൽ ശുചിത്വം മരുന്ന് വിതരണം ആരോഗ്യസ്ഥിതി മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഇൻസിഡൻ്റ് കമാൻഡർമാർ വിലയിരുത്തും. പ്രാദേശിക നേതാക്കളെ കൂടി ഉൾപ്പെടുത്തി പ്രദേശത്ത് പ്രത്യേക പ്രവർത്തന രേഖ തയ്യാറാക്കും. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ പദ്ധതി ആസൂത്രണം ചെയ്യും. ക്രിട്ടിക്കൽ കണ്ടോൺമെൻറ് പ്രദേശങ്ങളിൽ ആയുധങ്ങളുടെ പ്രദർശനവും പ്രയോഗവും ജില്ലാ മജിസ്ട്രേറ്റ് അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ.
കണ്ടെയിൻമെൻ്റ് സോണുകൾക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പാടുള്ളൂ. കണ്ടെയിൻമെൻ്റ് പ്രദേശങ്ങളിലും യാത്ര അനുവദിക്കില്ല. ഇക്കാര്യം പോലീസ് ഉറപ്പു വരുത്തും. സംസ്ഥാന പോലീസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് വേണം പോലീസ് വിഭാഗം പ്രവർത്തിക്കാൻ. മുൻനിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റി വയ്ക്കും. ആവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത കേന്ദ്ര സംസ്ഥാന സർക്കാറിന് കീഴിലുള്ള മറ്റ് അനുബന്ധ ഓഫീസുകളും പ്രവർത്തിക്കില്ല. ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്താം. ആശുപത്രി മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തന അനുമതിയുണ്ട്.
ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും എന്നാൽ ഈ പ്രദേശങ്ങളിൽ വാഹനം നിർത്താൻ പാടില്ല. പച്ചക്കറി, പലചരക്കു കടകൾ, ഇറച്ചിക്കടകൾ എന്നിവയ്ക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി ഒരു കിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസ് നേതൃത്വത്തിൽ നൽകും. ഈ പ്രദേശങ്ങളിൽ ഹോർട്ടികോർപ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈൽ വാഹനങ്ങൾ എത്തിച്ച് വിൽപ്പന നടത്തും. ലീഡ് ബാങ്ക് നേതൃത്വത്തിൽ മൊബൈൽ എടിഎം സൗകര്യമൊരുക്കും.