ഡിവൈഎഫ്‌ഐ പ്രവർത്തകർ വീട് വളഞ്ഞു, ഇരട്ടക്കൊലയിൽ സജിത്തിനെ പിടികൂടിയതിങ്ങനെ!
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജിത്തിനെ പിടികൂടിയത് വീട് വളഞ്ഞ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സജിത്ത് ആണ് മുഖ്യപ്രതിയെന്ന് സിപിഎമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചിരുന്നു.
സജിത്ത് വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് വളയുകയായിരുന്നു. തുടര്‍ന്ന് പോലീസും സ്ഥലത്ത് എത്തി. സജിത്തിനോട് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. മാത്രമല്ല തന്നെ എന്തിനാണ് പിടികൂടുന്നത് എന്ന് സജിത്ത് പോലീസിനോട് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് വീടിനകത്ത് കയറി ബലം പ്രയോഗിച്ചാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്.

സജിത്ത് നേരത്തെയും ഒരു കൊലപാതക ശ്രമക്കേസില്‍ പ്രതിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും സജിത്ത് പ്രതിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എഎ റഹീം ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലുളള സംഘമാണ് എന്നാണ് സാക്ഷിയായ ഷെഹിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തന്റെ വാഹനത്തിന് പിന്നിലായിട്ടായിരുന്നു കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതെന്നും അതിക്രൂരമായ ആക്രമണം ആണ് നടന്നത് എന്നും ഷെഹിന്‍ വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതികള്‍ കാറിലാണ് രക്ഷപ്പെട്ടത് എന്നും സമീപത്തെ സിസിടിവി തിരിച്ച് വെച്ചുവെന്നും ഷെഹിന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications