സ്വര്‍ണക്കടത്തില്‍ ദുബായ് സ്വദേശികളുടെ പങ്കേറുന്നു, ഫൈസലിന് പിന്നില്‍ സദാം, എല്ലാം ഒരുക്കി!!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പുതിയ ദിശയിലേക്ക് മാറുന്നു. ദുബായിലെ പ്രതികള്‍ക്കുള്ള കൂടുതല്‍ പങ്കാണ് പുറത്തുവരുന്നത്. ദുബായ് പൗരന്‍മാരുടെ കൃത്യമായ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഫൈസല്‍ ഫരീദും മൂവാറ്റുപുഴ സംഘത്തിലെ റബിന്‍സും പ്രവര്‍ത്തിച്ചിരുന്നത് യുഎഇ പൗരന്‍മാരുടെ സഹായത്തോടെയായിരുന്നു. കേസിലേക്ക് കൂടുതല്‍ കണ്ണികളെ ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഐഎ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കഴിഞ്ഞാല്‍ കേരളത്തിലെ എല്ലാ പ്രതികളെയും പൂട്ടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
ഫൈസലിന് പിന്നില്‍
സ്വര്‍ണക്കടത്തില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും സഹായിച്ചത് യുഎഇ പൗരനായ സദ്ദാമാണ്. തിരുവനന്തപുരം കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം നിറച്ച് അയച്ചിരുന്നത് സദ്ദാമിന്റെ സഹായത്തോടെയാണ്. സ്വപ്‌ന അടക്കമുള്ള പ്രതികള്‍ ഇക്കാര്യം കസ്റ്റംസിനോട് വെളിപ്പെടുത്തി. അതേസമയം ഈ വിവരം യുഎഇ അധികൃതരെ അറിയിച്ച ശേഷം ഇയാളെ അന്വേഷണത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ദുബായില്‍ താമസമാക്കുകയോ അതല്ലെങ്കില്‍ പ്രാദേശികമായി അവിടെയുള്ളവര്‍ എന്നിവരാണ് സ്വര്‍ണക്കടത്തിലെ വമ്പന്‍ സ്രാവുകള്‍.
മലപ്പുറം സ്വദേശികള്‍
കോണ്‍സുലേറ്റിലെ സ്വര്‍ണക്കടത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് മലപ്പുറം സ്വദേശികളാണ്. ഇതേ തുടര്‍ന്ന് മുന്‍കാല സ്വര്‍ണക്കടത്തുക്കാരന്‍ അടക്കമുള്ളവരെ കസ്റ്റംസ് അറസ്റ്റ് ചെയ്യും. ഇയാള്‍ മുമ്പ് ഇതേ കേസില്‍ പിടിയിലായിരുന്നു. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിനായി ഒരു കോടിയില്‍ അധികം രൂപയാണ് മുടക്കിയത്. 30 കിലോ സ്വര്‍ണം കൊണ്ടുവരാന്‍ പണം മുടക്കിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. രണ്ട് പേര്‍ കൂടി പിടിയിലായാല്‍ ആ പട്ടിക പൂര്‍ണമാകും.
റമീസിന്റെ റോള്‍
സ്വര്‍ണം വാങ്ങാന്‍ ചെലവിട്ട ഒമ്പത് കോടി രൂപ പലരില്‍ നിന്നായി സംഘടിപ്പിച്ചത് റമീസാണ്. ഇയാള്‍ തന്നെയാണ് ഇത് വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയത്. മൂവാറ്റുപുഴ സംഘത്തിന്റെ യുഎഇയിലെ ഹവാല ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇയാളാണ്. പരമാവധി ഏഴ് വര്‍ഷമാണ് സ്വര്‍ണക്കടത്തിന് കസ്റ്റംസ് നിയമത്തില്‍ പറയുന്നത്. യുഎപിഎ പ്രകാരമാണെങ്കില്‍ 180 ദിവസം വരെ പ്രതികള്‍ ജയിലിലില്‍ കിടക്കും. അത് വരെ ജാമ്യവും ലഭിക്കില്ല. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ജാമ്യം കിട്ടും. കൊഫേപോസ ചുമത്തിയാല്‍ വിചാരണയ്ക്ക് മുമ്പ് തന്നെ ഇവര്‍ ഒരു വര്‍ഷം ജയിലിലാവും.
Recommended Video
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു
ശിവശങ്കറിനെ എന്‍ഐഎ രണ്ട് മണിക്കൂറോളമായി ചോദ്യം ചെയ്യുകയാണ്. എന്‍ഐഎയുടെ പ്രോസിക്യൂട്ടറും ഇതോടൊപ്പമുണ്ട്. കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഇത് നിര്‍ണായകമാണ്. ശിവശങ്കര്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രിയുടെ പ്രതിക്കൂട്ടിലാവും. ഇത് ആദ്യമായിട്ടാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്നത്. ശിവശങ്കറിനെ സിപിഎമ്മും സര്‍ക്കാരും തള്ളിയെങ്കിലും മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അനുകൂലമല്ല.
സ്വപ്‌നയുടെ ലോക്കറില്‍....
സ്വപ്‌നയുടെ സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തലസ്ഥാനത്തെ എസ്ബിഐയിലാണ്. ഇവ മരവിപ്പിക്കാനും ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു കോടിയില്‍ അധികം രൂപ സ്വപ്‌നയുടെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇവര്‍ വലിയ ഇടപാടുകള്‍ നടത്താറുണ്ടായിരുന്നു. അതിലൂടെയാണ് വന്‍ തുക സമാഹരിച്ചത്.
ദൃശ്യങ്ങള്‍ വഴിത്തിരിവാകും
സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ കത്ത് നല്‍കിയിരുന്നു. ഇവ പരിശോധിക്കുന്നതിലൂടെ ശിവശങ്കര്‍ ബന്ധം അടക്കം വ്യക്തമാകുമെന്നാണ് സൂചന. സ്ഥിരമായി പ്രതികള്‍ ശിവശങ്കറിനെ ഓഫീസില്‍ സന്ദര്‍ശിച്ചോ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരൊക്കെ എത്തി എന്നെല്ലാം അറിയാന്‍ സാധിക്കും.
ഒഴിവാക്കാനാവാത്ത ബന്ധം
ശിവശങ്കറിന് സ്വപ്‌നയും സരിത്തുമായുള്ള ബന്ധം എന്‍ഐഎയ്ക്ക് വ്യക്തമാണ്. ഇത് സ്വര്‍ണക്കടത്തിലെ പങ്കാളിത്തത്തില്‍ എത്തിയിരുന്നോ എന്നാണ് കണ്ടെത്താനുള്ളത്. അതേസമയം സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ടും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. ഇക്കാര്യം വിശദീകരിക്കേണ്ടി വരും. കുറ്റകൃത്യം മൂടിവെച്ചത് ഗുരുതരമായ കാര്യമാണ്. ശിവശങ്കറിനെ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങി, അദ്ദേഹത്തെ പൂട്ടാനാണ് എന്‍ഐഎ ഒരുങ്ങുന്നത്.