തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം! ഫയലുകൾ കത്തി നശിച്ചു, അട്ടിമറിയെന്ന് പ്രതിപക്ഷം!
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ തീപിടിത്തം. സെക്രട്ടേറിയറ്റിലെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി ഫയലുകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചതായാണ് വിവരം. കമ്പ്യൂട്ടറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തിപിടിത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അഗ്നിശമന സേന സെക്രട്ടേറിയറ്റിലെത്തി തീ അണച്ചു.
വൈകിട്ടോടെയാണ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന് സമീപത്തുളള പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് തീ ഉയര്‍ന്നത്. തുടര്‍ന്ന് ജീവനക്കാര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനയും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലീസുകാരുമാണ് അപകട സ്ഥലത്ത് എത്തിയത്. നിര്‍ണായകമായ രേഖകള്‍ ഉളള വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.
അതേസമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകൾ അട്ടിമറിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തീപിടുത്തം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന ഭയം കാരണമാണ് ഇത്തരം തീപിടിത്തമുണ്ടായിരിക്കുന്നതെന്നും പിണറായിയാണ് തീപിടുത്തത്തിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
Recommended Video

തെളിവ് നശിപ്പിച്ചു എന്നാരോപിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിലെത്തി പ്രതിഷേധിച്ചു. കെ സുരേന്ദ്രൻ അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നതിനിടെ ചീഫ് സെക്രട്ടറി തന്നെ നേരിട്ടിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിഎസ് ശിവകുമാർ എംഎൽഎ സ്ഥലത്ത് എത്തി. തീപിടുത്തം ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ പോലും സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തി വിടാത്തത് പ്രതിഷേധാർഹമാണെന്നും ശിവകുമാർ പറഞ്ഞു.
തീപിടുത്തത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. അപകട സമയത്ത് ജീവനക്കാര്‍ അകത്തുണ്ടായിരുന്നില്ല. നിര്‍ണായകമായ ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി വ്യക്തമാക്കി. റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചിരിക്കുന്നത് എന്നും പി ഹണി വ്യക്തമാക്കി.












Click it and Unblock the Notifications